ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ചേര്‍ന്ന് സൗദി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ വിനോദ പദ്ധതിക്ക്‌ തുടക്കമിടുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ചേര്‍ന്ന് സൗദി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ വിനോദ പദ്ധതിക്ക്‌ തുടക്കമിടുന്നു

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ വിനോദ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. വരുന്ന റിയാദ് സീസണില്‍ വിനോദ പദ്ധതി ആരംഭിക്കുമെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു.

ഫെബ്രുവരി ഒന്നിന് റിയാദ് സീസണ്‍ കപ്പിന്റെ ഭാഗമായി സൗദി തലസ്ഥാനത്തെ കിങ്ഡം അരീനയില്‍ നടന്ന സൗദിയിലെ അല്‍ നസ്ര് ക്ലബ്ബും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഇന്റര്‍ മിയാമിയും തമ്മിലുള്ള മത്സരത്തിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

റിയാദ് സീസണില്‍ അല്‍ അവ്വല്‍ പാര്‍ക്കിന്റെ വികസനത്തിനോ കിങ്ഡം അരീനയോട് സാമ്യമുള്ള പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നതിനോ വേണ്ടി അല്‍ നസ്ര് ക്ലബുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി തയാറാണെന്നും അല്‍ ഷെയ്ഖ് അറിയിച്ചു.

2023 ജനുവരിയിലാണ് റൊണാള്‍ഡോ റിയാദ് ആസ്ഥാനമായുള്ള അല്‍ നസ്റുമായി രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. ഈ നീക്കം ആഗോള ശ്രദ്ധ നേടി. കരാര്‍ 2027 വരെ പുതുക്കാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ക്ലബ്ബില്‍ ചേര്‍ന്നശേഷം റൊണാള്‍ഡോ തന്റെ മികച്ച ഫോം വീണ്ടെടുത്തു. 2023 ല്‍ 54 ഗോളുകള്‍ നേടി. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനായി. ഈ സീസണില്‍, അല്‍ നസ്റിന് വേണ്ടി 18 മത്സരങ്ങളില്‍ നിന്ന് 20 ലീഗ് ഗോളുകളും ഒമ്പത് ഗോള്‍ അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.