ന്യൂഡല്‍ഹി: ബിജെപിയിതര സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ സമരം ഡല്‍ഹിയില്‍ തുടങ്ങി. കേരള ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജന്തര്‍ മന്തറിലെ സമരവേദിയിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരും അണി നിരന്നു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജാനാണ് പ്രതിഷേധത്തിനെത്തിയത്.
പ്രതിഷേധത്തെ ബിജെപിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തെ തളര്‍ത്താന്‍ കേന്ദ്ര ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഡല്‍ഹിയിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26