കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി ഹര്‍ഷാദ് തമിഴ്നാട്ടില്‍ പിടിയില്‍

കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി ഹര്‍ഷാദ് തമിഴ്നാട്ടില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹര്‍ഷാദ് (34) ആണ് പിടിയിലായത്. തമിഴ്‌നാട് മധുര ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ ഇന്ന് രാവിലെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ചിരുന്നു.

ജയില്‍ ചാടാന്‍ സഹായിച്ച സുഹൃത്ത് റിസ്വാനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജയില്‍ ചാടി 40 ദിവസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഹര്‍ഷാദിന് താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയും (21) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. ജയില്‍ ചാട്ടത്തിന് ശേഷം ഹര്‍ഷാദ് ആദ്യം ബംഗളൂരിലെത്തി. പിന്നാലെ അപ്സരയും ബംഗളൂരുവിലെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ഡല്‍ഹിയിലും എത്തി താമസിച്ചതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധയില്‍ കണ്ടെത്തിയിരുന്നു.

പിന്നീടാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. തമിഴ്നാട്ടില്‍ എത്തിയതില്‍ പിന്നെ മൊബൈല്‍ ഫോണോ എടിഎമ്മോ ഇവര്‍ ഉപയോഗിച്ചിട്ടില്ല. അപ്സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തമിഴ്നാട്ടില്‍ എത്തിയ ആദ്യ നാളില്‍ ശിവഗംഗയില്‍ അപ്സരയും ഹര്‍ഷാദും സബ് കളക്ടറുടെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്താണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് വാടകയ്ക്ക് എടുത്ത മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ കലാകാരിയാണ് അപ്സര.

ഇവര്‍ മുന്‍പ് തലശേരിയില്‍ ടാറ്റൂ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഹര്‍ഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്സര വിവാഹിതയാണ്. ഹര്‍ഷാദിനും ഭാര്യയും കുഞ്ഞുമുണ്ട്.

ലഹരിക്കേസില്‍ 10 വര്‍ഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു വരവേ ഇക്കഴിഞ്ഞ ജനുവരി 14 നാണ് ഹര്‍ഷാദ് ജയില്‍ ചാടിയത്. രാവിലെ 6.45 ഓടെ പത്രം എടുക്കാന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഹര്‍ഷാദ് തന്നെ ജയിലിന് മുന്നിലെ ഗേറ്റിന് സമീപം കാത്ത് നിന്നിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

ജയിലിലെ വെല്‍ഫെയര്‍ ഓഫിസുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന ഹര്‍ഷാദ് പതിവ് പോലെ പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയതായിരുന്നു. ഹര്‍ഷാദിനെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് ജയില്‍ അധികൃതര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും ഹര്‍ഷാദ് ബൈക്കില്‍ കൂട്ടുപുഴ പിന്നിട്ടിരുന്നു.

പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സഹായിച്ചത് റിസ്വാനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ടാഴ്ച മുന്‍പ് റിസ്വാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസ്വാനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് ഹര്‍ഷാദിനെ കണ്ടെത്താനായത്.

പിടിച്ചുപറി, കവര്‍ച്ച, അടിപിടി, കഞ്ചാവ് വില്‍പ്പന എന്നിങ്ങനെ ഹര്‍ഷാദിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 17 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.