കൊച്ചി: സംസ്ഥാനത്ത് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ 2662 ശതമാനം വര്‍ധനവ്. 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ വെറും 29 ബാര്‍ ഹോട്ടലുകള്‍ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം 801 ആയി.
സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പരിഷ്‌കരിച്ചതിന് ശേഷമാണ് ഈ മാറ്റം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 200 പുതിയ ലൈസെന്‍സുകളാണ് നല്‍കിയത്. സര്‍ക്കാരിന്റെ കലാവധി അവസാനിക്കുമ്പോള്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു. പുതുക്കിയ ലൈസന്‍സ് ഉള്‍പ്പെടെയാണിത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 97 പുതിയ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. 97 എണ്ണത്തില്‍ 53 ശതമാനവും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്.
ടൂറിസത്തിന് പേരുകേട്ട വയനാട്, ഇടുക്കി ജില്ലകളില്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇടുക്കി (2), മലപ്പുറം (2), കണ്ണൂര്‍ (4), വയനാട് (5), കോഴിക്കോട് (5) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കുകള്‍. വയനാട്ടിലും ഇടുക്കിയും പ്രവൃത്തി ദിവസങ്ങളില്‍ കച്ചവടം കുറവായതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപയുടെ കച്ചവടമാണ് സംസ്ഥാനത്തെ ഓരോ ബാറുകളിലും നടക്കുന്നത്. ലാഭത്തിലെത്താന്‍ രണ്ട് ലക്ഷം രൂപയുടെ കച്ചവടമെങ്കിലും നടക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26