പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍: ബഹിരാകാശത്തേക്ക് കുതിക്കുന്ന മലയാളിക്കരുത്ത്; നാലംഗ സംഘത്തിന്റെ നായകന്‍

പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍: ബഹിരാകാശത്തേക്ക് കുതിക്കുന്ന മലയാളിക്കരുത്ത്; നാലംഗ സംഘത്തിന്റെ നായകന്‍

രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തെ നയിക്കുന്ന മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ (ഇടത് നിന്ന് രണ്ടാമത്) സംഘാംഗങ്ങളായ ശുഭാന്‍ശു ശുക്ല, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം.

കൊച്ചി: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ത്തി ഗഗന്‍യാന്‍ യാത്ര സംഘത്തില്‍ അംഗമാവുകയും നാലംഗ സംഘത്തെ നയിക്കുകയും ചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ സുഖോയ് യുദ്ധവിമാന പൈലറ്റും വ്യേമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനുമാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠന ശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യു.എസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998 ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.

രാജ്യത്തിന്റെ അഭിമാന ദൗത്യത്തില്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കൊപ്പം വ്യോമ സേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരും ഉണ്ടാകും.


തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്നും മോഡി ഔദ്യോഗികമായി അറിയിച്ചു. നിറഞ്ഞ കൈയടിയോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദസിലുള്ളവര്‍ ഏറ്റുവാങ്ങിയത്.

സഞ്ചാരികളെ അവതരിപ്പിക്കാനായത് അഭിമാനകരമയ നിമിഷമാണന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഗഗന്‍ യാത്രാ സംഘത്തെ കണ്ടതും സംസാരിക്കാനായും ഭാഗ്യം. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവന്‍ ആശംസകളും നിങ്ങള്‍ക്കൊപ്പമുണ്ടന്നും നരേന്ദ്ര മോഡി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.