ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷയില്ല: 20 വര്‍ഷം കഠിന തടവ്; ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി

ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷയില്ല: 20 വര്‍ഷം കഠിന തടവ്; ഇളവോ പരോളോ  പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷയില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഇരുപത് വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെ.കെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശിക്ഷിച്ചു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ട് ദിവസമാണ് കോടതി വാദം കേട്ടത്. രണ്ട് ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു.

ടി.പി വധക്കേസിലെ പ്രതികളായ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് വിചാരണക്കോടതി 2014 ല്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.

കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്‌നമോ മറ്റ് കാരണങ്ങളോ വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

2012 മെയ് നാലിനാണ് വടകര വള്ളിക്കാട് വെച്ച് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി ആര്‍എംപി രൂപവല്‍കരിച്ചതിലുണ്ടായ പകനിമിത്തം സിപിഎമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 36 പ്രതികളുണ്ടായിരുന്നു. 2014 ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.