ന്യൂഡല്‍ഹി: ഇനി രാജ്യം കാണാനിരിക്കുന്നത് കടുത്ത ഉഷ്ണ തരംഗമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന താപനില പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കന്‍ ഇന്ത്യ, പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശം, തെക്കുപടിഞ്ഞാറന്‍ ഉപദ്വീപ്, പടിഞ്ഞാറന്‍ തീരം എന്നിവയൊഴികെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണ തരംഗം ഉണ്ടാകുമെന്നാണ് പ്രവചനം.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനിലയിലും വര്‍ധന അനുഭവപ്പെടും. അതേസമയം മാര്‍ച്ചില്‍ രാജ്യത്ത് സാധാരണയിലും കൂടുതല്‍ മഴ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ശരാശരിയായ 29.9 മില്ലീമീറ്ററിന്റെ 117 ശതമാനത്തിലധികം മഴപെയ്യുമെന്നാണ് പ്രവചനം.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് രാജസ്ഥാന്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ദിവസങ്ങളുടെ എണ്ണവും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലാണിത്. തെലങ്കാന, ആന്ധ്രാപ്രദേശ്, വടക്കന്‍ കര്‍ണാടക എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും പല ഭാഗങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂടുള്ള ദിവസങ്ങള്‍ ഏറെയാണ്. മാര്‍ച്ചില്‍ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും കൂടുതലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26