ഒരു ലക്ഷം ഒരാഴ്ച കൊണ്ട് 1,92,000 രൂപയായി; ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 2.67 കോടി തട്ടിയെടുത്തു: മൂന്ന് പേര്‍ പിടിയില്‍

ഒരു ലക്ഷം ഒരാഴ്ച കൊണ്ട്  1,92,000 രൂപയായി; ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 2.67 കോടി തട്ടിയെടുത്തു: മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെയാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്തിലെ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), എടക്കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ വാജിദ് (23), പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടു നിന്ന് ഞായറാഴ്ച പിടികൂടിയത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരം നടത്തി വന്‍ലാഭം നേടാമെന്നു വിശ്വസിപ്പിച്ച ശേഷം ഒരു വെബ്സൈറ്റിന്റെ ലിങ്ക് അയച്ചു നല്‍കി. അതുവഴി വെര്‍ച്വല്‍ അക്കൗണ്ടു തുടങ്ങാനായിരുന്നു നിര്‍ദേശം.

പരാതിക്കാരന്‍ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ പണം 65,000 രൂപ ആയി ഉയര്‍ന്നു. കൂടുതല്‍ പൈസ ലഭിച്ചതോടെ പരാതിക്കാരന് വിശ്വാസമായി. ഇത് മുതലെടുത്ത് വിഐപി കസ്റ്റമറായി പരിഗണിച്ച് പ്രതികളില്‍ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വിഐപി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പിന്നീട് പരാതിക്കാരന്‍ ഒരുലക്ഷം രൂപയിട്ടപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി. ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കില്‍ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്. വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒന്‍പതുകോടി രൂപയായപ്പോള്‍ പണം പിന്‍വലിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

അതിനിടെ വരുമാന നികുതിയുടെ പേരിലും സേവന നിരക്കിന്റെ പേരിലും നല്ലൊരു തുക തട്ടി. അതിനുശേഷം ട്രേഡിങ് നടത്തിയ സൈറ്റും വാട്സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാര്‍ ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് മാന്നാര്‍ സ്വദേശി സൈബര്‍ പൊലീസിനെ സമീപിച്ചത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോള്‍ തന്നെ നെറ്റ് ബാങ്കിങിലൂടെ കൈമാറുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുകോടി രൂപയ്ക്ക് മുകളില്‍ പണം നഷ്ടപ്പെട്ട കേസായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ് അരുണ്‍, എസ്ഐമാരായ നെവിന്‍ ടി.ഡി, മോഹന്‍കുമാര്‍, അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്ഐ സുധീര്‍, ഹരികുമാര്‍, സിപിഒ ബൈജു സ്റ്റീഫന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.