റഷ്യന്‍ സൈന്യം ബലമായി യുദ്ധത്തിനയച്ച ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു; സഹായം തേടി പുതിയ വീഡിയോ പുറത്ത്

റഷ്യന്‍ സൈന്യം ബലമായി യുദ്ധത്തിനയച്ച ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു; സഹായം തേടി പുതിയ വീഡിയോ പുറത്ത്

പുതുവര്‍ഷത്തോടനുബന്ധിച്ച് റഷ്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ സൈന്യം ബലമായി ഉക്രെയ്‌നുമായുള്ള യുദ്ധത്തിനയക്കുകയായിരുന്നു.

ഹൈദരാബാദ്: റഷ്യന്‍ സൈന്യം നിര്‍ബന്ധിച്ച് യുദ്ധ മുന്നണിയില്‍ ചേര്‍ത്ത ഒരു ഇന്ത്യക്കാരന്‍ കൂടി ഉക്രെയ്‌നുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ മുപ്പതുകാരന്‍ മുഹമ്മദ് അസ്ഫാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ ഹാമില്‍ മംഗുകിയ എന്ന യുവാവ് ഫെബ്രുവരിയില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. വിനോദ സഞ്ചാരികളായെത്തിയ തങ്ങളെ ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഏഴു പേരാണ് രംഗത്തെത്തിയത്. പഞ്ചാബ് സ്വദേശി രവ്നീത് സിങ് എന്ന യുവാവും സംഘവുമാണ് തങ്ങളെ രക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് വീഡിയോ പുറത്തു വിട്ടത്.

തനിക്കൊപ്പം പഞ്ചാബില്‍ നിന്നുള്ള ഏഴ് പേരാണ് കുടുങ്ങി കിടക്കുന്നത്. ഡിസംബര്‍ 27 ന് വിനോദ സഞ്ചാരികളായാണ് റഷ്യയിലെത്തിയത്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായിച്ച ഒരു ഏജന്റ് തങ്ങളെ ബെലാറസിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ബെലാറസില്‍ എത്തിയപ്പോള്‍ ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലാത്തതിനാല്‍ അയാള്‍ തങ്ങളെ ഒരു ഹൈവേയില്‍ ഉപേക്ഷിച്ചതായി സംഘം വ്യക്തമാക്കുന്നു.

പിന്നാലെ എത്തിയ പൊലീസ് തങ്ങളെ പിടികൂടി റഷ്യന്‍ സൈന്യത്തിന് കൈമാറി. അവര്‍ ഒരു അജ്ഞാത സ്ഥലത്ത് നാല് ദിവസം പൂട്ടിയിട്ടു. ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ സഹായികളായും ഡ്രൈവര്‍മാരായും പാചകക്കാരായും ജോലി ചെയ്യാനുള്ള കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ 10 വര്‍ഷം ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റ് വഴിയില്ലാത്തതിനാല്‍ തങ്ങള്‍ കരാറില്‍ ഒപ്പിട്ടു.

തുടര്‍ന്ന് സൈനിക പരിശീലന കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. പിന്നീട് യുദ്ധ മേഖലയിലേക്ക് കൊണ്ടുപോയി യുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും എംബസിയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവാവ് വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച് അടഞ്ഞ ഒരു മുറിയില്‍ വച്ച് ചിത്രീകരിച്ച വീഡിയോയിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

പഞ്ചാബ്, കാശ്മീര്‍, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ റഷ്യയില്‍ കുടുങ്ങിയതായി സ്ഥിരീകരണമുണ്ടായിരുന്നു. യൂട്യൂബ് ചാനലിലെ ജോലി വാഗ്ദാന വീഡിയോ കണ്ട് റഷ്യയില്‍ എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും.

ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര വക്താവ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.