'പിതാവിനെ ഓര്‍മയുണ്ടെങ്കില്‍ പോകില്ലായിരുന്നു' : പത്മജയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

'പിതാവിനെ ഓര്‍മയുണ്ടെങ്കില്‍ പോകില്ലായിരുന്നു' : പത്മജയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പത്മജ ബിജെപിയില്‍ ചേരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ലീഡറുടെ പാരമ്പര്യം മകള്‍ മനസിലാക്കണമായിരുന്നു. പിതാവിനെ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ വര്‍ഗീയ പാര്‍ട്ടിക്കൊപ്പം പോകില്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഇത്രയും അവസരങ്ങള്‍ കിട്ടിയ നേതാക്കള്‍ പാര്‍ട്ടിയില്‍ ചുരുക്കമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പത്മജ ബിജെപിയിലേക്ക് പോയാല്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവും ഉണ്ടാകില്ലെന്നായിരുന്നു സഹോദരന്‍ കൂടിയായ കെ. മുരളീധരന്‍ എം പിയുടെ പ്രതികരണം. പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും തനിക്ക് പത്മജ നല്‍കിയിട്ടില്ലെന്നും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ലെന്നും ഇന്നലെ മുതല്‍ പത്മജ തന്നെ ഫോണില്‍ ബ്‌ളോക്കു ചെയ്തിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ പത്മജ തള്ളുകയായിരുന്നു. കെ.സി വേണുഗോപാല്‍ സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പത്മജ അറിയിച്ചതായാണ് സൂചന.

പത്മജ ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ സീറ്റും പാര്‍ട്ടി പദവിയും ഉള്‍പ്പെടെ പത്മജയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറിവോടെയാണ് പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല.

ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല ബിജെപി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ പത്മജയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.