'മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നത്, തന്നെ ബിജെപിയാക്കിയത് കോണ്‍ഗ്രസ്'; പാര്‍ട്ടി പ്രവേശനം ഇന്ന് വൈകിട്ട് ഉണ്ടാകും: പ്രതികരിച്ച് പദ്മജ

'മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നത്, തന്നെ ബിജെപിയാക്കിയത് കോണ്‍ഗ്രസ്'; പാര്‍ട്ടി പ്രവേശനം ഇന്ന് വൈകിട്ട് ഉണ്ടാകും: പ്രതികരിച്ച് പദ്മജ

ന്യൂഡല്‍ഹി: കോണ്‍ഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പദ്മജ വേണുഗോപാല്‍. മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നത്. ബിജെപി പ്രവേശനം വൈകിട്ട് അഞ്ചിന് ഉണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.

ഒരു പാര്‍ട്ടിക്ക് ഏറ്റവും അത്യാവശ്യം ഒരു നല്ല നേതാവാണ്. താന്‍ മോഡിയില്‍ കണ്ടത് അത്തരത്തിലൊരു നല്ല നേതൃത്വപാടവമാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം തന്നെ കോണ്‍ഗ്രസുമായി അകന്നിരിക്കുകയായിരുന്നു. തന്നെ തോല്‍പ്പിച്ചതാരാണെന്ന് തനിക്ക് നല്ലതുപോലെ അറിയാം. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പാര്‍ട്ടി ഒരു പരിഗണനയും തന്നില്ലെന്നും പദ്മജ പറയുന്നു.

താന്‍ പരാതി നല്‍കിയ ആള്‍ക്കാരെതന്നെ തന്റെ മൂക്കിന് താഴെ കൊണ്ടുനിര്‍ത്തി. ഇതെനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അതിനാലാണ് താന്‍ ഒന്നിലും സജീവമാകാതിരുന്നത്. ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം എല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോകണം. ഇത് ചതിയല്ല. തന്റെ മനസിന്റെ വേദനകളാണ്. അവര്‍ തന്നെ ഇതിലേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോള്‍ പോകുമ്പോഴും തനിക്ക് ആരോടും ഒരു പരാതിയുമില്ല. ആര് എന്ത് പറഞ്ഞാലും പരാതിയുമില്ല വിഷമവുമില്ല.

തന്റെ അച്ഛന്‍ എത്ര വിഷമത്തോടെയാണ് ഇവിടെ നിന്ന് പോയതെന്ന് തനിക്കറിയാം. സഹോദരന്‍ അച്ഛനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പദ്മജ പറഞ്ഞു. കെ. മുരളീധരന്‍ തന്നോട് ദ്രോഹം ചെയ്തപ്പോള്‍ നേതാക്കളാരെയും കണ്ടില്ല. തന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് ബിജെപിയോ കമ്മ്യൂണിസ്റ്റോ അല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. അതിന്റെ പേരില്‍ കെ. മുരളീധരന്‍ തന്നോടുള്ള ബന്ധം ഉപേക്ഷിച്ചാലും ഒന്നുമില്ല. ഒരു ഉപാധികളുമില്ലാതെയാണ് ബിജെപിയിലേയ്ക്ക് പോകുന്നത്. മനസമാധാനമായി പ്രവര്‍ത്തിക്കണമെന്ന് മാത്രമേയുള്ളൂവെന്ന് പദ്മജ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.