എതിര്‍പ്പ് ശക്തം: ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ നിന്നും യു ടേണ്‍ എടുത്ത് ഗതാഗത മന്ത്രി

 എതിര്‍പ്പ് ശക്തം: ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ നിന്നും യു ടേണ്‍ എടുത്ത് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് മന്ത്രിയുടെ തീരുമാനം. സ്ലോട്ട് എടുത്ത എല്ലാവര്‍ക്കും ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലത്തെ യോഗത്തിലെ വിവരം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചുള്ള മന്ത്രിയുടെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാവിലെ വിവിധ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ഉണ്ടായത്. മലപ്പുറം തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട്, കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വന്‍ പ്രതിഷേധം നടന്നു. മലപ്പുറത്ത് പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പലയിടത്തും ടെസ്റ്റിനായി 150 ഓളം പേരാണ് എത്തിയത്.

ടെസ്റ്റ് കേന്ദ്രങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാകൂ എന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാരുടെയും യോഗത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ കേവലം ആറ് മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. പൊതുവേ ഒരു ടെസ്റ്റ് കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.