ബലാത്സംഗം ഉള്‍പ്പെടെ 50 ഓളം കേസുകളില്‍ പ്രതി; പേരാമ്പ്രയില്‍ യുവതിയെകൊന്ന കേസില്‍ മുജീബ് റഹ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബലാത്സംഗം ഉള്‍പ്പെടെ 50 ഓളം കേസുകളില്‍ പ്രതി; പേരാമ്പ്രയില്‍ യുവതിയെകൊന്ന കേസില്‍ മുജീബ് റഹ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തല്‍ അനുവി(26)നെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാന്‍. സംഭവ സമയത്ത് മുജീബ് ഉപയോഗിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മട്ടന്നൂരില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച ബൈക്കാണിത്.

കൊല്ലപ്പെട്ട അനുവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ അര്‍ധനഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനു കൊല്ലപ്പെട്ടതിന്റെ നടുക്കത്തില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മുക്തരായിട്ടില്ല. എങ്ങനെയാണ് പട്ടാപ്പകല്‍ ഇത്രയും വീടുകളും ആളുകളുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു അതിക്രൂര കൊലപാതകം നടന്നതെന്ന സംശയത്തിലാണ് നാട്ടുകാര്‍.

രാവിലെ 9:30-10 ഓടെയാണ് അനു വീട്ടില്‍ നിന്നിറങ്ങിയത്. ഈ സമയത്ത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍, ജോലിക്ക് പോകുന്നവര്‍ എല്ലാവരും പോയിക്കഴിഞ്ഞ് തിരക്ക് കുറവായിരിക്കും. ഈ അവസരത്തിലാകും പ്രതി കൃത്യം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ തോട്ടില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെ ഒരു വീടുണ്ട്. ഇവിടെ അന്ന് ആളുണ്ടായിരുന്നില്ല. ഇവര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു.

അനുവിന്റെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അഞ്ച് മിനിട്ട് ദൂരമേയുള്ളു. തോടിന് കുറച്ചപ്പുറത്ത് നിന്ന് തന്നെ അനുവിന് പ്രതി മുജീബ് റഹ്മാന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കയറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് ഇവിടെയെത്തി അല്‍പം തിരക്കൊഴിഞ്ഞ സ്ഥലം കണ്ടപ്പോള്‍ കൃത്യം നടത്തിയതാകാമെന്നും ഇവര്‍ പറയുന്നു. ഹെല്‍മറ്റും മാസ്‌കും കയ്യുറയും ധരിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. ഭര്‍ത്താവിനോപ്പം ആശുപത്രിയില്‍ പോകാന്‍ സ്വന്തം വീട്ടില്‍ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ കോട്ടൂര്‍ താഴെ വയലിലെ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കഷ്ടിച്ച് മുട്ടോളം മാത്രം വെള്ളമുളള തോട്ടില്‍ മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെടുകയായിരുന്നു.

പിന്നീട് അതിലേ പോയ ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. സമീപത്തെ സിസിടിവിയില്‍ മലപ്പുറം സ്വദേശിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.