എന്‍ഡിഎ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ മോഡിയുടെ റോഡ് ഷോ സമാപിച്ചു; പാലക്കാട് നിന്ന് പ്രധാനമന്ത്രി സേലത്തേക്ക് പോയി

എന്‍ഡിഎ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ മോഡിയുടെ റോഡ് ഷോ സമാപിച്ചു; പാലക്കാട് നിന്ന് പ്രധാനമന്ത്രി സേലത്തേക്ക് പോയി

പാലക്കാട്: കൊടും ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ സമാപിച്ചു.

അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോഡി റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. ഉച്ച വരെ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്ടെ കനത്ത ചൂട് അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ മോഡിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. രാവിലെ 10.45 ഓടെയാണ് റോഡ് ഷോ തുടങ്ങിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്‍, പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു. പാതയോരത്ത് കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പ വൃഷ്ടിയുമായി മോഡിയെ അഭിവാദ്യം ചെയ്തു.

ചൊവ്വാഴ്ച രാവിലെ 10.25 ഓടെ മേഴ്സി കോളജ് മൈതാനത്ത് ഹെലികോപ്ടറില്‍ വന്നിറങ്ങിയ മോഡിയെ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണ ദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് എസ്പിജി, പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാര്‍ഗം കോട്ട മൈതാനത്തിന് മുന്നില്‍ എത്തിയ മോദിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പാലക്കാട് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. അതിന് തൊട്ടു മുന്‍പ് പത്തനംതിട്ടയിലെത്തിയിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് നരേന്ദ്ര മോഡി പാലക്കാട്ടെത്തിയത്. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ സേലത്തേക്ക് പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.