ആളുകളെ അനിശ്ചിതമായി ജയിലിലിടുന്ന പരിപാടി നടക്കില്ല; ഇ.ഡിയുടെ 'അന്വേഷണ ആഘോഷങ്ങള്‍ക്ക്' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ആളുകളെ അനിശ്ചിതമായി ജയിലിലിടുന്ന പരിപാടി നടക്കില്ല; ഇ.ഡിയുടെ 'അന്വേഷണ ആഘോഷങ്ങള്‍ക്ക്' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വിചാരണ കൂടാതെ പ്രതികളെ ഫലപ്രദമായി ജയിലില്‍ അടയ്ക്കുന്ന ഇ.ഡിയുടെ രീതി വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്ന് പരമോന്നത നീതി പീഠം.

ന്യൂഡല്‍ഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടുന്നവരെ ജാമ്യം നിഷേധിച്ച് അനിശ്ചിതമായി ജയിലിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇ.ഡി നയങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി സുപ്രീം കോടതി.

പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിനും അവരെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കാര്യങ്ങള്‍ നീട്ടി കൊണ്ടുപോകുന്ന നടപടിയെയാണ് സുപ്രീം കോടതി ശക്തമായി ചോദ്യം ചെയ്തത്. വിചാരണ കൂടാതെ പ്രതികളെ ഫലപ്രദമായി ജയിലില്‍ അടയ്ക്കുന്ന ഇ.ഡിയുടെ രീതി കോടതിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇ.ഡിയടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ നേതാക്കളെയും ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരെയും വേട്ടയാടുന്നുവെന്ന ആരോപണം ശക്തമാണ്.

ഇത്തരത്തില്‍ വിചാരണ നടക്കാതെ വിവിധ ജയിലുകളില്‍ ജാമ്യം കിട്ടാതെ ഇ.ഡി സൃഷ്ടിക്കുന്ന സാങ്കേതികതയില്‍ കുടുങ്ങി ഒരുപാട് ബിജെപി വിമര്‍ശകരായ ആക്ടിവിസ്റ്റുകളും പ്രതികാര നടപടിയ്ക്ക് ഇരയായ ഉദ്യോഗസ്ഥരും ജയിലറകളിലുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി വിമര്‍ശനം.

അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കീഴ് വഴക്കം അങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

ഈ വിഷയം ഇങ്ങനെ വിടാന്‍ ഉദേശിക്കുന്നില്ലെന്നും കാര്യ ഗൗരവത്തോടെ പരിശോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ കുറ്റാപോപിതനെ അറസ്റ്റ് ചെയ്യരുത് എന്നതാണ് സ്ഥിര ജാമ്യത്തിന്റെ മുഴുവന്‍ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിചാരണ ആരംഭിക്കില്ലെന്ന് പറയാനും കഴിയില്ല.

ഇത്തരത്തില്‍ ജാമ്യം നീട്ടികൊണ്ടുപോകാന്‍ അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്ന രീതി തുടരാനാവില്ല. ആ വ്യക്തി വിചാരണ കൂടാതെ ഇങ്ങനെ ജയിലില്‍ കഴിയുന്ന വസ്ഥ അനുവദിക്കാനാവില്ല.

നിങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാലതാമസമില്ലാതെ വിചാരണയ്ക്ക് അവസരം കൂടി ഒരുക്കണമെന്നും അന്വേഷണം തുടരുന്നുവെന്ന കീറാമുട്ടി പറയുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാതെ കുറ്റാരോപിതനെ ജയിലില്‍ തളച്ചിടുന്ന ഇ.ഡിയുടെ രീതി പല സംസ്ഥാനങ്ങളിലും പതിവ് സംഭവമാകുമ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയായ പ്രേം പ്രകാശ് എന്ന വ്യക്തി അനധികൃത ഖനന കേസിന്റെ പേരിലാണ് 18 മാസമായി വിചാരണയില്ലാതെ തടവില്‍ കിടക്കുന്നത്. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് പറഞ്ഞു അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് കേസ് നീട്ടിക്കൊണ്ടു പോവുകയാണ് ഇഡി. ഹേമന്ത് സോറന്‍ രാജിവെയ്ക്കാന്‍ കാരണവും ഇ.ഡിയുടെ അറസ്റ്റും വേട്ടയാടലുമായിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രണ്ട് അറസ്റ്റ് നടപടികള്‍ റദ്ദ് ചെയ്ത് അന്വേഷണ ഏജന്‍സിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണ ഏജന്‍സി പ്രതികാര ബുദ്ധിയാല്‍ പ്രവര്‍ത്തിക്കരുതെന്നും നീതിന്യായത്തിന്റെ ഏറ്റവും ഉന്നതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി ഇ.ഡിയോട് പറഞ്ഞിരുന്നു.

സുപ്രീം കോടതിയുടെ ഈ നിര്‍ണായക നിരീക്ഷണം കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുള്‍പ്പെടെ നിരവധി വ്യക്തികളുടെ കേസുകളെ സ്വാധീനിക്കും എന്നാണ് നിയമ വിദഗ്ധരുടെ നിരീക്ഷണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.