തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പര്‍ ലോറികള്‍ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. തുറമുഖ നിര്‍മാണത്തിനായി ലോഡുമായി പോയ ടിപ്പറില്‍ നിന്നും കരിങ്കല്‍ തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ നടത്തും. ഇതിനായി തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പറുകളുടെ ലിസ്റ്റ് അദാനി പോര്‍ട്ട്‌സ് പൊലീസിന് സമര്‍പ്പിക്കണം.
കൂടാതെ ഏറ്റവും അധികം തിരക്കുള്ള രാവിലെ എട്ട് മുതല്‍ പത്ത് വരെ ടിപ്പറുകള്‍ നിരത്തിലിറങ്ങുന്നത് പൂര്‍ണമായും തടയും. ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ച് പരിശോധന നടത്തും. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഓവര്‍ ലോഡുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. നിലവിലെ നിയമം അനുസരിച്ചുള്ള ടണ്ണേജ് മാത്രമേ അനുവദിക്കൂ. ഇതിനായി ലോഡ് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും പരിശോധന നടത്തും. ഓവര്‍ലോഡ് കയറ്റി ടിപ്പറുകള്‍ വന്നാല്‍ കരാറുകാരന് പണം നല്‍കരുതെന്ന് തുറമുഖ കമ്പനിയോട് ആവശ്യപ്പെടും.
സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തയാറാക്കും. ടിപ്പറുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26