ദീപ് സിദ്ദു ബിജെപി അനുഭാവി; അന്വേഷണം തേടി കര്‍ഷക സംഘടനകള്‍, സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്‍മാറി

ദീപ് സിദ്ദു ബിജെപി അനുഭാവി; അന്വേഷണം തേടി കര്‍ഷക  സംഘടനകള്‍, സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്‍മാറി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന നടനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ദീപ് സിദ്ദുവിനെതിരെ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദീപ് സിദ്ദു ഗുര്‍ദാസ്പൂരിലെ ബിജെപി എംപി സണ്ണി ഡിയോളിന്റെ അടുത്ത അനുയായിയാണന്നും സമരം അട്ടിമറിക്കാന്‍ ഇതില്‍ നുഴഞ്ഞു കയറിയതാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

സമാധാനപരമായി സമരം തുടരാനാണ് നിലവില്‍ കര്‍ഷകസംഘടനകളുടെ തീരുമാനം. ഇന്ന് വൈകിട്ട് 41 കര്‍ഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായകയോഗം ചേരും. അതിന് ശേഷം കൂട്ടായ്മയുടെ നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിനിടെ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡ് എങ്ങനെ അക്രമത്തിലേക്ക് വഴി മാറിയെന്ന് കൃത്യമായി അന്വേഷിക്കണമെന്നും ആരാണ് കര്‍ഷകരെ പ്രകോപിപ്പിച്ചതെന്നും ഇതേപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ സമരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ നുഴഞ്ഞുകയറിയെന്ന് വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായ സാഹചര്യത്തില്‍ കര്‍ഷക സമരത്തില്‍ നിന്ന് രണ്ടു സംഘടനകള്‍ പിന്‍മാറി.രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) എന്നീ സംഘടനകളാണ് കര്‍ഷക സമരത്തില്‍ നിന്നു പിന്‍മാറിയത്.

'കര്‍ഷക സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചവര്‍ക്കൊപ്പം സമരം മുന്നോട്ടു കൊണ്ടു പോകാനാവില്ല. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ കര്‍ഷക സമരത്തില്‍ നിന്നു രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ പിന്‍മാറുകയാണ്' രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ ദേശീയ കണ്‍വീനര്‍ വി.എം. സിങ് വ്യക്തമാക്കി.

'റിപ്പബ്ലിക് ദിനത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ അതീവ ദുഃഖിതനാണ്. 58 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയാണ്.' ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) പ്രസിഡന്റ് ഠാക്കൂര്‍ ഭാനു പ്രതാപ് സിങ് വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ സര്‍ക്കാര്‍ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമര സമിതി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.