മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തൃശൂരില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍

മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തൃശൂരില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍

തൃശൂര്‍: മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണ വ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു രവി. ഇത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കാര്‍ കയറ്റുമ്പോള്‍ രവിയുടെ ദേഹത്തു കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്ന് മണ്ണുത്തി പൊലീസ് വ്യക്തമാക്കുന്നു.
മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. വിശാലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ വിശാല്‍ പാടത്ത് തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് രവിയാണെന്ന് ആദ്യം തിരിച്ചറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രവി തൃശൂര്‍ നഗരത്തിലെ ഗോസായി കുന്നിലുള്ള സ്വര്‍ണ വ്യാപാരിയുടെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് കിടന്നിരുന്നത്.

രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഗേറ്റിനോട് ചേര്‍ന്ന് രവി കിടക്കുന്നത് വിശാല്‍ കണ്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. രവി കിടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ രവിയുടെ ദേഹത്തുകൂടി കയറിയിറങ്ങി മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞ വിശാല്‍ സംഭവം ഒളിപ്പിക്കാനായി മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിച്ചു എന്നതാണ് കേസ്.

വാഹനം കയറിയിറങ്ങിയതായുള്ള സംശയം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉന്നയിച്ചിരുന്നു. വാഹനാപകടമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്. ഈ സമയത്ത് കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അന്വേഷണത്തില്‍ വിശാലിന്റെ വാഹനം കടന്നുപോയതായി കണ്ടെത്തി. കൂടാതെ മദ്യലഹരിയില്‍ സ്ഥിരമായി രവി വഴിയരികില്‍ കിടക്കാറുണ്ട് എന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശാല്‍ പിടിയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.