ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ജയിലില്‍ നിന്ന് കെജരിവാള്‍ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സാമൂഹിക പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ് യാദവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഡല്‍ഹിയിലെ ജല വിതരണവുമായി ബന്ധപ്പെട്ട് കെജരിവാള്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജരിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടി ചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
അതുപോലെ തന്നെ സൗജന്യ മരുന്നും പരിശോധനകളും തുടരാന്‍ കെജരിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജരിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.
അതേസമയം കെ. കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജരിവാളിന് പിന്നാലെ പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കളേയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26