ഇനി പിഎച്ച്ഡി പ്രവേശന യോഗ്യത നെറ്റ് മാത്രം; യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷകള്‍ക്ക് പൂട്ടിട്ട് യുജിസി

 ഇനി പിഎച്ച്ഡി പ്രവേശന യോഗ്യത നെറ്റ് മാത്രം; യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷകള്‍ക്ക് പൂട്ടിട്ട് യുജിസി

തിരുവനന്തപുരം: പിഎച്ച്ഡി പ്രവേശനം നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കാന്‍ യുജിസി തീരുമാനം. 2024-25 അധ്യയന വര്‍ഷം തന്നെ ഇത് നടപ്പാക്കും. ഇതോടെ പിഎച്ച്ഡി അഡ്മിഷന് സര്‍വകലാശാലകള്‍ നടത്തിവന്ന പ്രവേശന പരീക്ഷകള്‍ ഇല്ലാതാവും. നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏത് സര്‍വകലാശാലയിലും പിഎച്ച്ഡിക്ക് അപേക്ഷിക്കാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. മാര്‍ച്ച് 13 ന് യുജിസി യോഗം ഇതുസംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. നെറ്റ് ജൂണിലും ഡിസംബറിലുമാണ് നടത്തുന്നത്. വരുന്ന ജൂണിലെ പരീക്ഷയുടെ അപേക്ഷ അടുത്തയാഴ്ച നല്‍കി തുടങ്ങും.

നിലവില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ (ജെ.ആര്‍.എഫ്) നെറ്റ് നേടുന്നവര്‍ക്കും നെറ്റ് മാത്രം നേടുന്നവര്‍ക്കും എന്‍ട്രന്‍സില്ലാതെ പിഎച്ച്ഡി പ്രവേശനം നല്‍കുന്നുണ്ട്. ഇത് രണ്ടും ഇല്ലാത്ത പിജി ബിരുദധാരികളെ എന്‍ട്രന്‍സ് സ്‌കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ വാഴ്‌സിറ്റികള്‍ പിഎച്ച്ഡിക്ക് പ്രവേശിപ്പിച്ചിരുന്നു. പകുതിയിലേറെയും ഇങ്ങനെയുള്ള പ്രവേശനമായിരുന്നു. പരീക്ഷയ്ക്ക് 70%വും അഭിമുഖത്തിന് 30%വുമാണ് സ്‌കോറ്. ഇതിലൂടെ 'വേണ്ടപ്പെട്ടവരെ' പിഎച്ച്ഡിക്കാരാക്കുന്നുവെന്ന പരാതി നിലവിലുണ്ട്. പ്രവേശനയോഗ്യത നെറ്റ് മാത്രമാകുന്നതോടെ ആ ആക്ഷേപം ഇല്ലാതാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.