തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതിയെ കൊന്നു; പുല്ലേപ്പടി കൊലപാതകത്തില്‍ പുതിയ ട്വിസ്റ്റ്

തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതിയെ കൊന്നു;  പുല്ലേപ്പടി കൊലപാതകത്തില്‍ പുതിയ ട്വിസ്റ്റ്

കൊച്ചി: എറണാകുളം പുല്ലേപ്പടി റെയില്‍വേ ട്രാക്കിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. മോഷണക്കേസില്‍ പൊലിസിന് തെളിവു ലഭിക്കാതിരിക്കാന്‍ കൂട്ടുപ്രതിയായ സുഹൃത്തിനെ കൊലപ്പെടുത്തി എന്നാണ് പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ പുതുവര്‍ഷ രാത്രിയില്‍ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയിയെയാണ് പൊലീസ് പിടികൂടിയത്.

മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച ജോബിയുടെ വിരലടയാളം പൊലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്ന് മൊഴി നല്‍കിയത്. ജോബിയുടെ വിരലടയാളം പൊലീസിനു ലഭിച്ചാല്‍ അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമെന്ന് ഭയന്നാണ് കൊലപാതകം.

മോഷണക്കേസിലെ കൂട്ടു പ്രതികളായ സുലു, പ്രദീപ്, മണിലാല്‍ എന്നിവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എളമക്കരയില്‍ മോഷണം നടന്ന വീടിന്റെ ഉടമയുടെ സഹോദര പുത്രനാണ് ഡിനോയ്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ തക്കം നോക്കിയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡിനോയ് മോഷണത്തിനെത്തിയത്.

ഇന്നലെ ഉച്ചയ്ക്കാണ് നാട്ടുകാര്‍ പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലേക്ക് തലവച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. കത്തിക്കുന്നതിന് ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സമീപത്തു നിന്നു കണ്ടെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.