ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യത്ത് ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണെന്നും 2023-24ല്‍ ആഭ്യന്തര ജിഡിപി വളര്‍ച്ചയില്‍ രാജ്യം 7.6 ശതമാനം കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
റീ പര്‍ച്ചേസ് എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വര്‍ധിക്കും. സാമ്പത്തിക ഏകീകരണത്തിലൂടെ രാജ്യം നേട്ടം കൈവരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏഴ് ശതമാനം മുകളില്‍ ജിഡിപി എത്തിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന്റെ അവസാന ദിവസമാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. പാനല്‍ അധ്യക്ഷനായ ശക്തികാന്ത ദാസിനെ കൂടാതെ അഷിമ ഗോയല്‍, ജയന്ത് ആര്‍ വര്‍മ്മ, ശശാങ്ക ഭിഡെ, രാജീവ് രഞ്ജന്‍, മൈക്കല്‍ ദേബബ്രത പത്ര എന്നിവരാണ് മറ്റ് എംപിസി അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26