ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ല; മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്

ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ല; മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഗായത്രി വിഹാര്‍ കോളനിയില്‍ താമസക്കാരിയായ മലയാളി നഴ്സ് ടി.എം മായയാണ് കൊല്ലപ്പെട്ടത്. കേസില്‍ മായയുടെ സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍ അറസ്റ്റിലായി.

ഹലാല്‍പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ യുവതി വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ദീപക് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക് മറ്റൊരുയുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ മായ മരിച്ചതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ദീപക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിച്ച് നാല് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് യുവതിയെ ദീപക് ആശുപത്രിയിലെത്തിച്ചത്. അഞ്ചുവര്‍ഷം മുമ്പ് മായ മറ്റൊരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള സൗഹൃദം തുടര്‍ന്നിരുന്നു. മാസങ്ങളള്‍ക്ക് മുന്‍പ് മായയുടെ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

കാന്‍പുര്‍ സ്വദേശിയായ ദീപക് ലാല്‍ഘട്ടിയിലെ ഫ്ളാറ്റിലായിരുന്നു താമസം. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതി ഇതിന് മുന്നോടിയായി ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബുധനാഴ്ച വൈകിട്ടോടെ പ്രതി നഴ്‌സിനെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. തന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.