അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ കോഴ ആരോപണം: കൂടുതല്‍ വെളിപ്പെടുത്തലുമായി പി.ജെ കുര്യന്‍

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ കോഴ ആരോപണം:  കൂടുതല്‍ വെളിപ്പെടുത്തലുമായി പി.ജെ കുര്യന്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച കോഴ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍.

അനില്‍ ആന്റണിയില്‍ നിന്നും പണം തിരികെ വാങ്ങി തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നുമാണ് പി.ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അനില്‍ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായിക്കണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനില്‍ തന്നില്ലെന്നും അതിനാല്‍ പൈസ തരാന്‍ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം.

പണം കൊടുക്കണമെന്ന് എ.കെ ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ താന്‍ പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. രണ്ടില്‍ ഒരാളോടാണ് കാര്യങ്ങള്‍ പറഞ്ഞത്. സിബിഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല.

കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും കുര്യന്‍ വ്യക്തമാക്കി.

സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുറിന്റെ ആരോപണം. അനില്‍ ആന്റണി ഡല്‍ഹിയിലെ സൂപ്പര്‍ ദല്ലാളാണ്. ഡിഫന്‍സ് മിനിസ്റ്റര്‍ പദവി, യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണിയെന്നും നന്ദകുമാര്‍ ആരോപിച്ചു.

തനിക്ക് പണം തിരിച്ച് നല്‍കാന്‍ പി.ജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പി.ജെ കുര്യന്‍ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചു തന്നത്. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍ സിബിഐക്ക് താന്‍ പരാതി നല്‍കാനിരുന്നതായിരുന്നു. എന്നാല്‍ കുര്യന്‍ തന്നെ തടഞ്ഞെന്നും അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത് എന്നുമാണ് നന്ദകുമാറിന്റെ ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.