ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹര്ജിക്കാരന് അന്‍പതിനായിരം രൂപ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി.
മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തുടരേ എത്തുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. കോടതി മുറി രാഷ്ട്രീയത്തിന് വേദിയാക്കി മാറ്റരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ നടപടി എടുക്കേണ്ടത് ലഫ്റ്റനന് ഗവര്‍ണറാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്മോഹന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അതേ സമയം, മദ്യനയ കേസിലെ ഇ.ഡി അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കെജരിവാളിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇമെയിലായി അപേക്ഷ നല്കാന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ കെജരിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സമ്മര്‍ദ്ദം ശക്തമാക്കി. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയുടെ നേതൃത്വത്തില്‍ കോലവും കത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26