കൊച്ചി: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയില്‍ നല്‍കിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമര്‍പ്പിച്ചതെന്നുമാരോപിച്ച് കോണ്‍ഗ്രസ് നേതാവ് അവനി ബന്‍സല്‍, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചാണ് രാജീവ് ചന്ദ്രശേഖര്‍ പത്രിക നല്‍കിയതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയുടെ ഘട്ടത്തിലും ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും പറയുന്നുണ്ട്.
2021-2022 വര്‍ഷത്തില്‍ ആദായ നികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് വെളിപ്പെടുത്തിയത്.
ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സലും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവനി ബന്‍സല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
നാമനിര്‍ദ്ദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ കൃത്രിമത്വം കാണിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് മാസത്തെ തടവോ അല്ലെങ്കില്‍ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.എന്നാല്‍ പരാതി പരാജയ ഭീതികൊണ്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തെളിവുള്ളവര്‍ക്ക് കോടതിയില്‍ പോകാം. തന്നെ അധിക്ഷേപിക്കാനാണ് യുഡിഎഫ്, എല്‍ഡിഎഫ് ശ്രമമെന്നും അദേഹം പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26