തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണത്തിനുള്ള സമയം ഇന്നും നാളെയും കൂടി മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ തന്നെ ശക്തമായ പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. നാളെ വൈകുന്നേരമാണ് കൊട്ടിക്കലാശം.
സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡല പര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പല ഇടങ്ങളിലായി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. നാളെ വൈകുന്നേരം ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്.
വെള്ളിയാഴ്ചയാണ് ജനവിധി രേഖപ്പെടുത്താനായി കേരളം പോളിങ് ബൂത്തിലേക്കെത്തുക. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.
കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പൂരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26