'എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുക പ്രായോഗികമല്ല'; ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

'എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുക പ്രായോഗികമല്ല'; ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: എല്ലാ വിവിപാറ്റ് സ്ലിപ്പുകളും പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. മുഴുവന്‍ സ്ലിപ്പുകളും എണ്ണാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിധി.

എന്നാല്‍ സ്ലിപ് ലോഡിങ് യൂണിറ്റ് സീല്‍ ചെയ്ത് സുക്ഷിക്കമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

ഒരു സംവിധാനത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് നിരീക്ഷിച്ച കോടതി ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇവിഎമ്മിന്റെ മൈക്രോ കണ്‍ട്രോളര്‍ ബേണ്‍ ചെയ്ത മെമ്മറി, സീരിയല്‍ നമ്പര്‍ എന്നിവ തിരഞ്ഞെടുപ്പില്‍ രണ്ട്, മൂന്ന് സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന അനുസരിച്ച് വിദഗ്ദരുടെ സംഘത്തിന് പരിശോധിക്കാം. എന്നാല്‍ ഫലം വന്ന് ഏഴ് ദിവസത്തിനകം ഇതിനായി അപേക്ഷ നല്‍കണം.

പരിശോധന സംബന്ധിച്ച ചിലവിലേക്ക് നിശ്ചിത തുക കെട്ടിവയ്ക്കണമെന്നും ആരോപണം തെളിഞ്ഞാല്‍ ഈ തുക മടക്കി നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു. വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡ് ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സിംബല്‍ ലോഡിങ് യൂണിറ്റ് സീല്‍ ചെയ്യണം. ഇവ കുറഞ്ഞത് 45 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഇതുപ്രകാരം വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി വ്യക്തത തേടിയിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമാണ് കമ്മീഷന്റെ വാദം. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷനുകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞിരുന്നു.

ഭരണഘടന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ നിയന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.