റായ്ബറേലിയില്‍ പ്രിയങ്കയ്ക്കെതിരെ മത്സരിക്കണമെന്ന് ബിജെപി; നിര്‍ദേശം തള്ളി വരുണ്‍ ഗാന്ധി

 റായ്ബറേലിയില്‍ പ്രിയങ്കയ്ക്കെതിരെ മത്സരിക്കണമെന്ന് ബിജെപി;  നിര്‍ദേശം തള്ളി വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യ സഭയിലേക്ക് മാറിയതോടെ സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി വരുമെന്ന അഭ്യൂഹം ശക്തമായിരിക്കേ അവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ബിജെപിയുടെ നിര്‍ദേശം തള്ളി വരുണ്‍ ഗാന്ധി.

പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുണ്‍ ഗാന്ധിക്ക് ഇത്തവണ അവിടെ സീറ്റ് നിഷേധിച്ചിരുന്നു. പകരം പിതാവിന്റെ സഹോദര പുത്രിക്കെതിരെ മത്സരിക്കുന്നതിന് റായ്ബറേലി സീറ്റാണ് ബിജെപി വരുണിന് വാദ്ഗാനം ചെയ്തത്. എന്നാല്‍ ഒരാഴ്ചത്തെ ആലോചനകള്‍ക്ക് ശേഷം വരുണ്‍ ഈ വാഗ്ദാനം നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

ബിജെപി നേതൃത്വം റായ്ബറേലിയില്‍ മത്സരിക്കാനുള്ള നിര്‍ദേശവുമായി മുന്നോട്ട് വന്നപ്പോള്‍ ഒരാഴ്ചത്തെ സമയമാണ് വരുണ്‍ ചോദിച്ചത്. തുടര്‍ന്ന് അദേഹം മത്സരിത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.

വരുണിന്റെ അമ്മയും സുല്‍ത്താന്‍പുരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധി 1984 ല്‍ അമേഠിയില്‍ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രിയങ്കയ്ക്കെതിരെ മത്സരിക്കാന്‍ വരുണിനെ ബിജെപി സമീപിച്ചത്. വരുണ്‍ എംപിയായ പിലിഭിത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. റായ്ബറേലിയില്‍ പ്രിയങ്കയും അമേത്തിയില്‍ രാഹുലും മത്സരിക്കുമെന്നാണ് സൂചന. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തിരിക്കുകയാണ് അമേഠിയില്‍കൂടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനെന്നാണ് റിപ്പോര്‍ട്ടുകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.