'നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; ഹര്‍ജിയില്‍ ഇലക്ഷന്‍ കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

 'നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; ഹര്‍ജിയില്‍ ഇലക്ഷന്‍ കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഒരു തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നോട്ട (None of the Above) യ്ക്ക് ലഭിച്ചാല്‍ ആ നിയോജക മണ്ഡലത്തിലെ ഫലം അസാധുവാക്കാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്.

നോട്ടയേക്കാള്‍ കുറവ് വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തേക്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ശിവ് ഖേര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.

നോട്ടയെ ഒരു സാങ്കല്‍പ്പിക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കാര്യക്ഷമമായ പബ്ലിസിറ്റി ഉറപ്പാക്കാന്‍ നിയമങ്ങള്‍ രൂപീകരിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ തിരഞ്ഞെടുപ്പില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച സംഭവം ശിവ് ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എല്ലാവരും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യേണ്ട സാഹചര്യം നാം സൂറത്തില്‍ കണ്ടു. ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉള്ളൂവെങ്കിലും വോട്ടര്‍ക്ക് നോട്ട എന്ന ഓപ്ഷന്‍ ഉള്ളതിനാല്‍ ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നോട്ട എന്ന ഓപ്ഷന്‍ നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ വോട്ടര്‍ക്ക് തിരസ്‌ക്കരിക്കാനുള്ള അവകാശത്തിന്റെ സൂചകമാണന്നും ഹര്‍ജിയില്‍ പറയുന്നു. മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് നോട്ടയുടെ ആശയവും ലക്ഷ്യവും എന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.

ഒരു നിയോജക മണ്ഡലത്തിലെ മിക്കവാറും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കാത്ത സംഭവങ്ങള്‍ തുടരുന്നു. ഒരു വോട്ടര്‍ എന്താണ് ചെയ്യുന്നത്? നോട്ട വോട്ടറുടെ കൈകളിലെ ശക്തമായ ആയുധമാണ്. നോട്ടയെ ഒരു സാധുവായ സ്ഥാനാര്‍ത്ഥിയായി കണക്കാക്കുന്നതില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായും ശിവ് ഖേര ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.