'ബിജെപി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചു; ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാല്‍ നടന്നില്ല': ശോഭ സുരേന്ദ്രനെതിരെ വീണ്ടും നന്ദകുമാര്‍

'ബിജെപി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചു; ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാല്‍ നടന്നില്ല': ശോഭ സുരേന്ദ്രനെതിരെ വീണ്ടും നന്ദകുമാര്‍

തിരുവനന്തപുരം: ഇ.പി വിവാദം കത്തി നില്‍ക്കേ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍.

ശോഭ സുരേന്ദ്രന്‍ ഇടക്കാലത്ത് ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനെ തുടര്‍ന്നാണ് ഇത് നടക്കാതെ പോയതെന്നും നന്ദകുമാര്‍ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ശോഭ ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ഒരു റോളുമില്ലെന്നുമാണ് നന്ദകുമാര്‍ പറയുന്നത്. ജയരാജന്റെ മകന്റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്ന കാര്യം സത്യമാണ്. ആ കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രന്‍ ഇല്ലെന്നും അവര്‍ക്ക് ഒരു പങ്കുമില്ലെന്നും അദേഹം വ്യക്തമാക്കി.

അതേസമയം, ഇപ്പോള്‍ ഉടലെടുത്ത വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇ.പി ജയരാജന്‍. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും കെ. സുധാകരനും ശോഭ സരേന്ദ്രനും അറിഞ്ഞുകൊണ്ട് നടപ്പാക്കിയ ഗൂഢാലോചനയാണ് ഇതെന്നാണ് ഇ.പി പറയുന്നത്.

'തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവദേക്കറുമായി ആകെ മൂന്ന് മിനിറ്റ് സംസാരിച്ചു. നന്ദകുമാറിന്റെ പറ്റിപ്പില്‍ പെടാതിരിക്കാനുള്ള ബുദ്ധിയും ജാഗ്രതയും തനിക്കുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ദല്ലാള്‍ നന്ദകുമാറും ജാവദേക്കറും വീട്ടില്‍ കയറി വന്നത്.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു. മാധ്യമ ധര്‍മ്മമാണോ ഇത്? എന്തു തെളിവുണ്ടായിട്ടാണ് വാര്‍ത്ത നല്‍കിയത്? തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വാര്‍ത്ത വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്'- ഇ.പി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനാലാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി തിരഞ്ഞെടുപ്പ് ദിവസം വിശദീകരണം നല്‍കിയതെന്നും ഇ.പി വ്യക്തമാക്കി. അല്ലെങ്കില്‍ ആരോപണം നിഷേധിക്കുന്നില്ലെന്ന് വാര്‍ത്ത വരും.

ചെന്നൈയില്‍ ബിജെപി നേതൃത്വവുമായി നടന്ന കൂടിക്കാഴ്ച കെ. സുധാകരന്‍ സമ്മതിച്ചതാണ്. അതു പറഞ്ഞപ്പോള്‍ ആരോപണം തനിക്കെതിരെ തിരിച്ചു വിട്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.