കെജരിവാളിന് ഇടക്കാല ജാമ്യം: വിധി പറയുന്നത് സുപ്രീം കോടതി മാറ്റി; ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കെജരിവാളിന് ഇടക്കാല ജാമ്യം:  വിധി പറയുന്നത് സുപ്രീം കോടതി  മാറ്റി; ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജരിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെജരിവാളിന് ജാമ്യം നല്‍കുന്നതില്‍ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായ എതിര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്.

ജാമ്യം അനുവദിച്ചാല്‍ തന്നെ കെജരിവാളിന് ഫയലുകളില്‍ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാകുമെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രചാരണത്തിന് മാത്രമായിരിക്കും ജാമ്യം നല്‍കുകയെന്നും കോടതി വ്യക്തമാക്കി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ഈ ഘട്ടത്തില്‍ കെജരിവാള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലില്‍ കിടന്ന് ഭരണ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

ഇതിനിടെ വിചാരണ കോടതി കെജരിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടുകയും ചെയ്തു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.