കടുന: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കടുന സംസ്ഥാനത്തിലെ ഗ്രാമത്തിൽ മെയ് അഞ്ചിന് ഫുലാനി തീവ്രവാദികളുടെ ആക്രണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ക്രിസ്റ്റ്യൻ ഡെയിലി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
തോക്കുകൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമികൾ എത്തിയത്. ഗ്രാമത്തിലെത്തിയ തീവ്രവാദികൾ വീടുകൾക്ക് നേരെയും അവിടെ നിന്നിരുന്നവരുടെ നേർക്കും വെടിവയ്ക്കുകയായിരുന്നു. ആറ് നിരപരാധികൾ കൊല്ലപ്പെട്ടതായും എട്ട് പേർക്ക് പരിക്കേറ്റതായും നൈജീരിയയുടെ ദേശീയ അസംബ്ലി അംഗമായ ഡാനിയൽ ആമോസ് സ്ഥിരീകരിച്ചു.
കടുന സംസ്ഥാനത്ത് ക്രൈസ്തവരുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ നൈജീരിയയിലെ സുരക്ഷാ ഏജൻസികളോട് നിയമസഭാംഗം ആവശ്യപ്പെട്ടു. അക്രമികളിലൊരാളെ ഗ്രാമവാസികൾ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും കടുന സ്റ്റേറ്റ് പൊലീസ് കമാൻഡിന്റെ വക്താവ് മൻസിർ ഹസ്സൻ പത്രക്കുറിപ്പിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26