മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കും; ഏകാധിപതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം: കെജരിവാള്‍

മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കും; ഏകാധിപതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം: കെജരിവാള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഇനിയും പ്രധാനമന്ത്രിയായാല്‍ പ്രതിപക്ഷ മുന്നണിയിലെ പ്രധാന നേതാക്കളെയും മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പേര് എടുത്തു പറഞ്ഞാണ് കെജരിവാളിന്റെ മുന്നറിയിപ്പ്.

ജാമ്യം നേടിയ 21 ദിവസവും മോഡിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും അദേഹം പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കെജരിവാള്‍.

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോഡിയുടെ പദ്ധതി. എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ കണ്ട് പഠിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.

ഇനി മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല. അമിത് ഷായെ പ്രധാനമന്ത്രി ആക്കാന്‍ വേണ്ടിയാണ് മോഡി വോട്ട് ചോദിക്കുന്നത്. എന്നാല്‍ എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ഭാവി മോഡി ഇല്ലാതാക്കി.

എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും. ആം ആദ്മിയുടെ പങ്കോടുകൂടിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.

നേരത്തെ, ഭാര്യ സുനിതക്കൊപ്പം കെജരിവാള്‍ ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനും എം.പി സഞ്ജയ് സിങും ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരവ് ഭരദ്വാജും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുഗമിച്ചു.

വൈകുന്നേരം നാലിന് സൗത്ത് ഡല്‍ഹിയിലെ മെഹ്‌റോളിയിലും ആറിന് ഈസ്റ്റ് ഡല്‍ഹിയിലെ കൃഷ്ണ നഗറിലും നടക്കുന്ന റോഡ് ഷോയില്‍ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും.

ജൂണ്‍ ഒന്ന് വരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിന് ശേഷമാണ് കെജരിവാളിന് ജാമ്യം ലഭിച്ചത്.

ഡല്‍ഹി സര്‍ക്കാറിന്റെ മദ്യനയത്തില്‍ അഴിമതി ആരോപിച്ച് രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ അദേഹത്തിന്റെ വസതിയില്‍ വെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്.

അറസ്റ്റ് നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജരിവാള്‍ നല്‍കിയ ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.