'ടെഹ്‌റാനിലെ കശാപ്പുകാരന്‍' മരിച്ചതില്‍ ഇറാനില്‍ ആഘോഷം തീരുന്നില്ല; പടക്കങ്ങള്‍ പൊട്ടിച്ചും നൃത്തം ചെയ്തും യുവതികള്‍

'ടെഹ്‌റാനിലെ കശാപ്പുകാരന്‍' മരിച്ചതില്‍ ഇറാനില്‍ ആഘോഷം തീരുന്നില്ല; പടക്കങ്ങള്‍ പൊട്ടിച്ചും നൃത്തം ചെയ്തും യുവതികള്‍

ഇറാന്‍-ഇറാക്ക് യുദ്ധത്തിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധ ശിക്ഷയ്ക്ക് വിധിക്കാന്‍ കൂട്ടുനിന്ന പ്രമുഖനെന്ന നിലയില്‍ 'ബുച്ചര്‍ ഓഫ് ടെഹ്‌റാന്‍' (ടെഹ്‌റാനിലെ കശാപ്പുകാരന്‍) എന്ന ദുഷ്പേരും    ഇബ്രാഹിം   റെയ്‌സിക്കുണ്ടായിരുന്നു.

ടെഹ്‌റാന്‍: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം പടക്കം പൊട്ടിച്ചും പാര്‍ട്ടികള്‍ നടത്തിയും ആഘോഷിച്ച് ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍. മരണാനന്തര കര്‍മങ്ങള്‍ നടന്ന ഇന്നും ഫ്ളാറ്റുകളില്‍ ആഹ്ലാദ പാര്‍ട്ടികള്‍ സംഘടിപ്പിച്ചു.

കടുത്ത യാഥാസ്ഥിതിക ഭരണാധികാരിയെന്ന നിലയിലും പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ആജ്ഞ അതേപടി നടപ്പാക്കുന്നയാളെന്നുമുള്ള കുപ്രസിദ്ധി അവശേഷിപ്പിച്ചാണ് ഇബ്രാഹിം റെയ്‌സി മടങ്ങുന്നതെന്നാണ് ആഘോഷിക്കുന്ന ജനങ്ങള്‍ പറയുന്നത്.

റെയ്‌സിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധി ഇറേനിയന്‍ പൗരന്‍മാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിലേറെയും സ്ത്രീകളാണ്. പല സ്ത്രീകളും ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

2022 സെപ്റ്റംബറില്‍ തട്ടമിടാതെ നടന്നതിന് മഹ്‌സ അമിനി എന്ന പെണ്‍കുട്ടിയെ മത പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള ജനകീയ പ്രതിഷേധത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് കാഴ്ചശക്തി നഷ്ടപ്പെട്ട മെര്‍സെദ് ഷാഹിന്‍കര്‍, സൈന്യത്തിന്റെ വെടിവയ്പില്‍ ഇടതുകൈ നഷ്ടമായ സിമ മൊറാദ് ബെയ്ജി എന്നീ സ്്ത്രീകളും തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇറാന്‍-ഇറാക്ക് യുദ്ധത്തിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധ ശിക്ഷയ്ക്ക് വിധിക്കാന്‍ കൂട്ടുനിന്ന പ്രമുഖനെന്ന നിലയില്‍ 'ബുച്ചര്‍ ഓഫ് ടെഹ്‌റാന്‍' (ടെഹ്‌റാനിലെ കശാപ്പുകാരന്‍) എന്ന ദുഷ്പേരും റെയ്‌സിക്കുണ്ടായിരുന്നു.

റെയ്‌സിയുടെ കടുത്ത നിലപാട് മൂലം അയ്യായിരത്തോളം പേര്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹം അജ്ഞാത കേന്ദ്രങ്ങളില്‍ സംസ്‌കരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി 2022 ല്‍ അധികാരമേറ്റയുടന്‍ ഹിജാബ്, സ്ത്രീകളുടെ പവിത്രത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കി. ഇത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുന്നതിലേക്കു വഴിവച്ചിരുന്നു. ഇതാണ് ബിക്കിനിയിട്ടും മദ്യപിച്ചും സ്ത്രീകളടക്കമുള്ളവര്‍ പ്രസിഡന്റിന്റെ മരണവും മരണാന്തര ചടങ്ങുകളും ആഘോഷിക്കാന്‍ കാരണം.

റെയ്സിയുടെ കാലത്താണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിച്ച് ആണവായുധ നിര്‍മാണത്തിന്റെ വക്കോളമെത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചിരുന്നു. ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് ബോംബ് വാഹക ഡ്രോണുകള്‍ നല്‍കിയതും പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു

സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരേ രാജ്യത്തുയരുന്ന അസംതൃപ്തിക്കൊപ്പം ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടി ഇറാനെ വരിഞ്ഞു മുറുക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത അന്ത്യം.

ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന 2021 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് റെയ്സി അധികാരത്തിലെത്തിയത്. 2019 മുതല്‍ 2021 വരെ ഇറാനിലെ മത കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു അദേഹം.

രക്തരൂഷിതമായ ഇറാന്‍-ഇറാഖ് യുദ്ധത്തിനൊടുവില്‍ ആയിരക്കണക്കിന് രാഷ്ട്രീയത്തടവുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു റെയ്സി. ഇതിന്റെ പേരില്‍ അമേരിക്ക റെയ്സിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു,

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് പിടികൂടെയ മഹ്സ അമിനിയെന്ന യുവതി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രക്ഷോഭത്തിനെതിരേ റെയ്സി സ്വീകരിച്ച സമീപനവും രാജ്യാന്തര തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

പ്രക്ഷോഭത്തിനിറങ്ങിയ അഞ്ഞൂറിലധികം പേരെ രക്ഷാസേന കൊലപ്പെടുത്തി. 22,000 പേരെ തടവിലാക്കിയിരുന്നു. മഹ്സ അമിനി പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് യു.എന്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതും റെയ്സിക്ക് തിരിച്ചടിയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.