കാനില്‍ തിളങ്ങി ഇന്ത്യന്‍ സിനിമ; മലയാളികള്‍ക്കും അഭിമാനിക്കാന്‍ കാരണങ്ങളുണ്ട്

കാനില്‍ തിളങ്ങി  ഇന്ത്യന്‍ സിനിമ; മലയാളികള്‍ക്കും അഭിമാനിക്കാന്‍ കാരണങ്ങളുണ്ട്

കാന്‍: എഴുപത്തേഴാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡി സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്' എന്ന ചിത്രം.

ചലച്ചിത്ര മേളയില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രി അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തില്‍ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്' ലോക സിനിമയുടെ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മിമിക്രി താരവും നടനുമായ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കനിയും ദിവ്യയും ചലച്ചിത്ര മേളയില്‍ തിളങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്. ഡോക്ടര്‍ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

അസീസിനെ കുറിച്ച് കനി കുസൃതി അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തില്‍ അസീസ് അഭിനയിച്ചെന്ന കാര്യം പലരും അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയില്‍ നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ കാന്‍ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ല്‍ ഷാജി എന്‍ കരുണിന്റെ 'സ്വം' മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു.

മുംബൈ നഗരത്തില്‍ ജോലി ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സ്മാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്.'

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും കാനില്‍ ആദരം ലഭിച്ചു. പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരമാണ് സന്തേഷ് ശിവനെ തേടിയെത്തിയത്. ഛായാഗ്രഹണത്തിനുള്ള അഭിമാനകരമായ ഈ അവാര്‍ഡ് നേടുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.