'ചെലവായത് 18.65 കോടി: 22 കോടിയെന്നത് കള്ളം'; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

 'ചെലവായത് 18.65 കോടി: 22 കോടിയെന്നത് കള്ളം'; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്ക് ചെലവായെന്ന നിര്‍മ്മാതാക്കളുടെ വാദം കള്ളമാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശ്വാസവഞ്ചനക്കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്. നേരത്തെ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ അറസ്റ്റ് താല്‍കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദാണ് പരാതി നല്‍കിയത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിര്‍മ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭ വിഹിതമോ മുതല്‍ മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ ഒടിടി പ്ലാറ്റ്ഫോം റൈറ്റ്‌സ് നല്‍കിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു.

സിനിമ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടും കരാറില്‍ പറയുന്ന പ്രകാരം മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നും സിറാജ് വ്യക്തമാക്കി. എന്നാല്‍ സിനിമയുടെ കളക്ഷന്‍ തുക മുഴുവന്‍ കിട്ടിയിട്ടില്ലെന്നും കണക്കെടുപ്പ് നടന്നിട്ടില്ലെന്നുമാണ് നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്. തമിഴ്നാട്ടിലും സിനിമ ഹിറ്റായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.