'അറിയേണ്ടത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും ആസ്തിയിലുണ്ടായ വര്‍ധനവ്'; ജനങ്ങളുടെ ആഗ്രഹം അതാണെന്ന് കെ.സുധാകരന്‍

 'അറിയേണ്ടത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും ആസ്തിയിലുണ്ടായ വര്‍ധനവ്'; ജനങ്ങളുടെ ആഗ്രഹം അതാണെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നെന്നും സുധാകരന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ പതിനെട്ട് നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാര്‍ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയില്‍ തോറ്റവരാണ് എല്‍ഡിഎഫിന്റെ ജനപ്രതിനിധികളെന്നും സുധാകരന്‍ പറഞ്ഞു.

അഴിമതി മുക്ത കേരളം എന്ന പച്ച നുണയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോട്ടില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന ശബ്ദ സന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയതും പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്.

മദ്യ വര്‍ജ്ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്. നാടുനീളെ മദ്യ ഷോപ്പുകള്‍ തുറക്കുകയും ഡ്രൈ ഡെ എടുത്ത് മാറ്റാനും ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘീപ്പിക്കാനും അതുവഴി കൂടുതല്‍ മദ്യലഭ്യത ഉറപ്പുവരുത്താനും ഉള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതെല്ലാം ഒരു വശത്ത് നടത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മദ്യ വര്‍ജ്ജനത്തിന് വേണ്ടിയുള്ള ബോധവത്കരണം ഊര്‍ജിതമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്.

മദ്യ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ കാട്ടുന്ന ഇരട്ടത്താപ്പാണ് എല്ലാകാര്യത്തിലും സ്വീകരിക്കുന്നത്. ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ വ്യക്തമാണ്. അതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിലുള്ള ഒരു പി.ആര്‍ എക്‌സസൈസ് സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രി നടത്തിയത്.

സമസ്ത മേഖലയിലും ഭരണ സ്തംഭനം പ്രകടമാണ്. കര്‍ഷകര്‍, യുവജനങ്ങള്‍ എല്ലാവരും തന്നെ പിണറായി ഭരണത്തില്‍ അസഹിഷ്ണുരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പാരമ്യതയിലെത്തി. ക്രമസമാധാനം തകര്‍ന്നു. നികുതികള്‍ വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന തുക ഈടാക്കി ജനത്തിന് ഇരട്ട പ്രഹരം നല്‍കിയതാണോ പിണറായി സര്‍ക്കാരിന്റെ ഭരണം നേട്ടം. കുടിശികയായ ക്ഷേമ പെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്നതും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയതുമാണ് പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ആകെത്തുക.

ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. സര്‍ക്കാര്‍തലത്തിലെ ധൂര്‍ത്തും കെടുകാര്യസ്ഥതയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കൊണ്ട് ചെന്നെത്തിച്ചു. ഇതിനെല്ലാം എതിരായ ജനവികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.