'ഉറച്ച നിലപാടുകള്‍ ഉറക്കെത്തന്നെ പറയണം'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ്

 'ഉറച്ച നിലപാടുകള്‍ ഉറക്കെത്തന്നെ പറയണം'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ്

ആലപ്പുഴ: യാക്കോബായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നിലപാടിന് പരസ്യപിന്തുണയുമായി സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ. പ്രകാശ് ബാബു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫെയ്‌സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദേഹം അഭിപ്രായ പ്രകടനം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസായിരുന്നു.

ഉറച്ച നിലപാടുകള്‍ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞിരുന്നു. നിലപാടുകളില്‍ ഉറച്ച് മുന്നോട്ടുപോയാല്‍ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ ഇടത് അനുകൂലികള്‍ക്കിടയിലും അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനോടകം തന്നെ അതൃപ്തി പ്രകടിപ്പിച്ച് നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയകളിലും കുറിപ്പിട്ടു.

ഇടതുപക്ഷക്കാരനായി അറിയപ്പെടുന്നയാളാണ് മാര്‍ കൂറിലോസ്. അദേഹം ഉയര്‍ത്തിയ വിമര്‍ശനം ക്രിയാത്മകമായി കാണാതെ വ്യക്തിപരമായി ആക്ഷേപിച്ചത് ശരിയായില്ലെന്നാണ് പാര്‍ട്ടിയിലുളളവര്‍ കുറ്റപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തവരും ഉണ്ട്. ജനങ്ങളെ സേവിക്കുന്ന ജോലിവിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ ഏത് നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങള്‍ ശരിപ്പെടുത്തും എന്ന് പറയുന്ന ഭാഗമാണിത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുവല്ലയിലെ പരിസ്ഥിതി പരിപാടിക്ക് എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ വിമര്‍ശനങ്ങളോട് മുന്‍പും താന്‍ പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷം. താന്‍ ആരെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റ് അവിടെ തന്നെയുണ്ട്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.