ജൂലൈ നാല് മുതല്‍ വിമതര്‍ ശീശ്മയില്‍; സിനഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ധിക്കരിക്കുന്നവര്‍ കത്തോലിക്ക സഭയ്ക്ക് പുറത്തേക്ക്

ജൂലൈ നാല് മുതല്‍ വിമതര്‍ ശീശ്മയില്‍; സിനഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ധിക്കരിക്കുന്നവര്‍ കത്തോലിക്ക സഭയ്ക്ക് പുറത്തേക്ക്

കൊച്ചി: ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി സീറോമലബാര്‍ സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിന് യാതൊരു മാറ്റവുമില്ലെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പൂത്തുരും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ നിര്‍ദേശം അനുസരിക്കാതെ ജൂലൈ മൂന്നിന് ശേഷവും ഏകീകൃത രീതിയില്‍ നിന്നും വ്യത്യസ്തമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍ കുത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്ന് പുറത്തു പോകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ വൈദികര്‍ക്ക് 2024 ജൂലൈ നാലാം തീയതി മുതല്‍ കത്തോലിക്കാ സഭയില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്നതില്‍ നിന്നു ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തുന്നതാണ്. ഈ തിരുമാനം സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കുമെന്നും സംയുക്ത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സീറോ മലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും ഗ്ലൈഹിക സിംഹാസനം അംഗീകരിച്ചതുമായ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ട് തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോ സന്ദേശത്തിലൂടെയും ആവശ്യപ്പെട്ടിരുന്നു.

സിനഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ധിക്കരിക്കുന്നത് ശീശ്മയിലേക്കു വഴിതുറക്കുന്നതിനും അതുവഴി കത്തോലിക്കാകൂട്ടായ്മയില്‍ നിന്നു ബഹിഷ്‌കരിക്കപ്പെടുന്നതിനും ഇടവരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിന്റെ പൂര്‍ണ രൂപം ചുവടെ:

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പൂത്തുരും സംയുക്തമായി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, അല് മായ സഹോദരങ്ങളേ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ കര്‍ത്താ വീശോമിശിഹായുടെ ആശീര്‍വാദവും സമാധാനവും!

നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പെര്‍മനന്റ് സിനഡ് അംഗങ്ങള്‍, കൂരിയ മെത്രാന്‍, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ എന്നിവരോടൊപ്പം 2024 മെയ് 13-ാം തീയതി പരിശുദ്ധ പിതാവു ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അന്നേദിവസം പരിശുദ്ധ പിതാവ് വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ നമ്മുടെ സഭയുടെ ചരിത്രത്തെയും പ്രേഷിത ചൈതന്യത്തെയും സഭയിലെ ദൈവവിളികളെയും കുറിച്ചു മെത്രാന്മാരെയും റോമിലുള്ള സീറോമലബാര്‍ സഭാ പ്രതിനിധികളെയും അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗം നമ്മുടെ സഭയ്ക്കുള്ള സാര്‍വത്രികസഭയുടെ അംഗീകാരമായിരുന്നു.

നമ്മുടെ സഭയില്‍ സമീപകാലത്ത് ആരാധനാക്രമ സംബന്ധമായി ഉയര്‍ന്നുവന്ന ഭിന്നസ്വരങ്ങളെക്കുറിച്ച് മാര്‍പാപ്പ സൂചിപ്പിക്കുകയുണ്ടായി. രണ്ട് തവണ എഴുത്തുകള്‍ വഴിയും ഒരു തവണ വീഡിയോ സന്ദേശം വഴിയും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് നല്‍കിയ വ്യക്തമായ നിര്‍ദേശങ്ങള്‍ അവഗ ണിക്കപ്പെട്ടത് പരിശുദ്ധ പിതാവിന്റെ പിതൃഹൃദയത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്.

അനുസരണമില്ലാത്തവരുടെ സ്ഥാനം സഭാകൂട്ടായ്മയ്ക്കു വെളിയിലാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയിലും തുടര്‍ന്നു നടത്തിയ പ്രസംഗത്തിലും പരിശുദ്ധ പിതാവ് വ്യക്തമാക്കുകയുണ്ടായി. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടെ ഈ വാക്കുകളെ തികഞ്ഞ ഗൗരവത്തോടെ നിങ്ങള്‍ മനസിലാക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് അതിരൂപതയിലെ എല്ലാ വൈദികരോടും സമര്‍പ്പിതരോടും അല്‍മായ സഹോദരങ്ങളോടും സ്‌നേഹപൂര്‍വം ഞങ്ങള്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു.

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തിനിടയില്‍ 2024 മെയ് 15 ന് പരിശുദ്ധ പിതാവിന്റെ നിര്‍ദേശപ്രകാരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പൗരസ്ത്യ സഭകള്‍ക്ക് ആയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയും പ്രസ്തുത കാര്യാലയത്തിലെ ആര്‍ച്ചുബിഷപ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും നമ്മുടെ സഭയുടെ പെര്‍മനന്റ് സിനഡംഗങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് സിറില്‍ വാസിലും അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂരും പങ്കെടുത്ത യോഗം പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ ചേരുകയുണ്ടായി.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി വിശകലനം ചെയ്തതിന് ശേഷം സഭയുടെ ഉന്നത അധികാരികള്‍ ഈ യോഗത്തില്‍ എടുത്ത വ്യക്തമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുവേണ്ടി ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു.

1. സീറോ മലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും ഗ്ലൈഹിക സിംഹാസനം അംഗീകുരിച്ചതും നടപ്പിലാക്കാന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ട് തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോ സന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ട തുമായ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി സീറോമലബാര്‍ സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിന് യാതൊരു മാറ്റവുമില്ല. ആമുഖ ശുശ്രൂഷയും വചന ശുശുഷയും ഉള്‍പ്പെടെ വിശ്വാസ പ്രമാണം കഴിയുന്നതുവരെ വചനവേദി(ബേമ്മ)യില്‍ ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വി. കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള സമാപന ശുശ്രൂഷ ജനാഭിമുഖമായും കാര്‍മികന്‍ നിര്‍വഹിക്കുന്നതാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലെ ഏകീകൃത രൂപം.

2. പരിശുദ്ധ പിതാവിന്റെയും മെത്രാന്‍ സിനഡിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ധിക്കരിക്കുന്നത് ശീശ്മയിലേക്ക് വഴിതുറക്കുന്നതിനും അതുവഴി കത്തോലിക്കാ കൂട്ടായ്മയില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെടുന്നതിനും ഇടവരുത്തും. ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 13 ലെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ 'അനുസരണയുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്ത് ശീശ്മ ഉണ്ടാവും'.

3. അതിനാല്‍ 2021 നവംബര്‍ 28-ാം തീയതി പ്രാബല്യത്തില്‍ വന്ന സീറോമലബാര്‍ സഭയുടെ നവീകരിച്ച തക്സയില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ഏകികൃത രീതിയില്‍ കുര്‍ബാന നിലവില്‍ അര്‍പ്പിക്കാത്ത എല്ലാ വൈദികരോടും സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയിലും 2024 ജൂലൈ മൂന്ന് മുതല്‍ ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഞങ്ങള്‍ അന്തിമമായി ഇതിനാല്‍ ആവശ്യപ്പെടുന്നു.

ഞങ്ങളുടെ ഈ അന്തിമ നിര്‍ദേശം അനുസരിക്കാതെ ജൂലൈ മൂന്നിന് ശേഷവും ഏകീകൃത രീതിയില്‍ നിന്നു വ്യത്യസ്തമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍ കുത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്നും പുറത്തു പോയതായി കണക്കാക്കപ്പെടും എന്ന വസ്തുത നിങ്ങളെ ഔദ്യാഗികമായി അറിയിക്കുന്നു. ഈ വൈദികര്‍ക്ക് 2024 ജൂലൈ നാലാം തീയതി മുതല്‍ കത്തോലിക്കാ സഭയില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്നതില്‍ നിന്നും ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തുന്നതാണ്. ഈ തിരുമാനം സീറോമലബാര്‍സഭയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കും.

4. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുറത്തു സേവനം ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്ന അതിരൂപതാ വൈദികര്‍ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനത്തോടുള്ള അനുസരണവും അതിനുളള സന്നദ്ധതയും വ്യക്തമാക്കുന്ന രേഖാമൂലമുള്ള സത്യവാങ്മൂലം 2024 ജൂലൈ മൂന്നാം തീയതിക്ക് മുമ്പായി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേര്‍ക്ക് നല്‍കേണ്ടതാണ്. പ്രസ്തുത സത്യവാങ്മൂലം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാത്തവര്‍ക്കും കത്തോലിക്കാസഭയില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്നതില്‍ നിന്നും ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തുന്നതാണ്. ഇക്കാര്യം ഈ വൈദികര്‍ സേവനം ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിലെ അധികാരികളെ മേല്‍ നടപടികള്‍ക്കായി അറിയിക്കുന്നതുമായിരിക്കും.

5. 2024 ജൂലൈ മൂന്നിന് ശേഷം ഏകികൃത രീതിയിലല്ലാതെ ഏതെങ്കിലും വൈദികന്‍ സീറോമലബാര്‍ കുര്‍ബാനക്രമം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത കുര്‍ബാനയര്‍പ്പണത്തില്‍ നിന്നും മറ്റു തിരുക്കര്‍മങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് എല്ലാ സീറോ മലബാര്‍സഭാംഗങ്ങളോടും പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലുള്ളവരോടും ഇതിനാല്‍ ആവശ്യപ്പെടുന്നു. മാര്‍പാപ്പയെ ധിക്കരിക്കുന്നവരും സഭയില്‍ നിന്നു ബഹിഷ്‌കൃതരുമായ വൈദികര്‍ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ ഞായറാഴ്ച കടം പരിഹരിക്കപ്പെടുന്നില്ല എന്ന കാര്യവും ഇതിനാല്‍ എല്ലാ വിശ്വാസികളെയും അറിയിക്കുന്നു. വൈദികരുടെ അനുസരണക്കേടുമൂലം ഉണ്ടാകുന്ന ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാവരും മനസിലാക്കുമല്ലോ.

6. പൗരോഹിത്യ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നു സഭ വിലക്കുന്ന വൈദികര്‍ പരികര്‍മം ചെയ്യുന്ന വിവാഹങ്ങള്‍ അസാധുവായിരിക്കും. രൂപതാ മെത്രാന്റെ അംഗീകാരമില്ലാത്ത വൈദികര്‍ക്ക് ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭരണ നിര്‍വഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധീകരിക്കാനോ സാധിക്കുന്നതല്ല.

7. ഏകീകൃത രീതിയിയില്‍ മാത്രം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കുന്നതുവരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക വിദ്യാര്‍ഥികള്‍ക്കു മ്ശംശാന പട്ടമോ പുരോഹിത പട്ടമോ നല്‍കുന്നതല്ല.

8. ഏകികൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള തിരുമാനം വന്നത് മുതല്‍ അനുസരണയോടെ അതു നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ബഹു. വൈദികരെയും സിനഡു തീരുമാനം നടപ്പിലാക്കുന്നതിനു വേണ്ടി വിവിധ മാര്‍ഗങ്ങളിലൂടെ ഇടപെടലു കള്‍ നടത്തുന്ന സമര്‍പ്പിതരെയും അല്മായ സഹോദരങ്ങളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അതിരൂപതയിലെ എല്ലാ ഇട വകകളിലും ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതിനും കത്തോലിക്കാസഭ യുടെ കൂട്ടായ്മയില്‍ അതിരൂപതമുഴുവനും നിലനില്ക്കുന്നതിനും വേണ്ടി അതിരൂപത യിലെ വിശ്വാസിസമൂഹം ജാഗ്രതയോടെയും വിശ്വാസതീക്ഷ്ണതയോടെയും വര്‍ത്തിക്കണമെന്നേ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

കത്തോലിക്കാ സഭയില്‍നിന്ന് അകന്നു മാറാനും വിഭാഗീതയുടെ വിത്തുകള്‍ വിതയ്ക്കാനും നിഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന നുണപ്രചരണ ങ്ങളെയും വിവേകത്തിലും കൂട്ടായ്മയിലും ക്രൈസ്തവ മാര്‍ഗങ്ങളിലും നേരിടാന്‍ അതിരൂപതയിലെ പ്രബുദ്ധരായ അല്‍മായ സമൂഹത്തിന് പ്രത്യേകമായ കടമയുണ്ട്. സഭയുടെ തീരുമാനത്തോട് ചേര്‍ന്നുനില്‍ക്കു ന്നവരുടെ ഏത് വിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവവുമായിരിക്കണമെന്നും മറിച്ചുള്ള പ്രതികരണങ്ങള്‍ സഭയെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ ഇടയാക്കിയിട്ടുള്ളു എന്നതും ഓര്‍മിപ്പിക്കട്ടെ.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, അല്‍മായ സഹോദരങ്ങളേ, ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അതി രൂപതയിലെ ചില വൈദികരും അല്‍മായരുമായി സിനഡുപിതാക്കന്മാരുടെ പ്രതിനിധികള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2021 നവംബര്‍ 28 മുതല്‍ നമ്മുടെ സഭയിലെ 35-ല്‍ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും മറ്റു പ്രവാസി സമൂഹങ്ങളിലും നടപ്പിലാക്കിയ ഏകികൃത കുര്‍ബാന അര്‍പ്പണരീതി ക്രമാനുഗതമായി ഈ അതിരൂപതയിലും നടപ്പിലാക്കാന്‍ പല നിര്‍ദേശങ്ങളും മുന്നോ ട്ടുവയ്ക്കുകയുണ്ടായി.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ അസാധാരണമായ വിധത്തില്‍ ഇടപെടലുകള്‍ നടത്തി അനുസരിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ പരിശുദ്ധ പിതാവിനെയും സിനഡിനെയും അനുസരിക്കാത്ത, നേതൃത്വനിരയിലുണ്ടായിരുന്ന ഏതാനും വൈദികരും അല്‍മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം സങ്കീര്‍ണമാക്കിയത്.

സഭാ സംവിധാനത്തെയും സഭാധികാരികളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാസഭാ കൂട്ടായ്മയില്‍ തുടരാന്‍ ഇനി ആരെയും അനുവദിക്കില്ല. അതിനാലാണ് കര്‍ശ നമായ നടപടികളിലേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തതു പോലെ നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഏതാനും ചില വൈദികരുടെയും മറ്റ് വ്യക്തികളുടെയും വാക്കുകള്‍ വിശ്വസിച്ച് നിങ്ങളില്‍ ഒരാള്‍ പോലും പരിശുദ്ധ കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്നു പുറത്തുപോകാന്‍ ഇടവരരുതെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാ സഭയോടും സഭയുടെ തലവനായ പരിശുദ്ധ പിതാവിനോടും സീറോമലബാര്‍ സഭയുടെ മെത്രാന്‍സിനഡിനോടും സഹസ്രാബദങ്ങളിലൂടെ രൂപപ്പെട്ട നമ്മുടെ കത്തോലിക്കാ പൈതൃകത്തോടും നിങ്ങളെല്ലാവരും ചേര്‍ന്ന് നില്ക്കണമെന്ന് ദൈവനാമത്തില്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

അതിരൂപതയുടെ മഹിതമായ പാരമ്പര്യം പിഞ്ചെന്ന് സഭാധികാരികളെ അനുസരിച്ച് കത്തോലിക്കാ തിരുസഭയുടെ കൂട്ടായ്മയില്‍ വിശ്വസ്തത സഭാമക്കളായി എന്നും തുടരാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ! കേവലം മാനുഷികമായ ചിന്തയും യുക്തിയും മാറ്റിവച്ച് ഈശോയുടെ തിരുഹൃദയത്തില്‍ അഭയം തേടാനും തിരുഹൃദയ ചൈതന്യത്തില്‍ ജീവി ക്കാനും എല്ലാവര്‍ക്കും ഇടവരട്ടെ!

ഈശോയില്‍ സ്‌നേഹപൂര്‍വം,

റാഫേല്‍ തട്ടില്‍
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത

ബോസ്‌കോ പുത്തൂര്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.