ബിജെപിയുടെ ക്ലീന്‍ ഇമേജുള്ള ഗോത്ര നേതാവെന്ന് വാഴ്ത്തുപാട്ട്: പക്ഷേ, ഒഡീഷ മുഖ്യമന്ത്രിക്ക് മറ്റൊരു മുഖമുണ്ട്; ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിക്കായി പോരാടിയ സംഘപരിവാറുകാരന്‍

ബിജെപിയുടെ ക്ലീന്‍ ഇമേജുള്ള ഗോത്ര നേതാവെന്ന് വാഴ്ത്തുപാട്ട്: പക്ഷേ, ഒഡീഷ മുഖ്യമന്ത്രിക്ക് മറ്റൊരു മുഖമുണ്ട്; ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിക്കായി പോരാടിയ സംഘപരിവാറുകാരന്‍

ഡീഷയുടെ അധികാരം നീണ്ട 24 വര്‍ഷം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോഹന്‍ ചരണ്‍ മാജിയെ ബിജെപിയുടെ ഗോത്ര മുഖമെന്നും ക്ലീന്‍ ഇമേജുള്ള നേതാവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയത്.

മികച്ച സംഘടനാ പാടവമുള്ള, വിവാദങ്ങളില്‍ പെടാത്ത നേതാവായാണ് മാജിയെ എല്ലാവരും കരുതുന്നത്. എന്നാല്‍ മോഹന്‍ ചരണ്‍ മാജിയുടെ പേരിനൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയുണ്ട് ഒഡീഷയ്ക്ക്. അത് തീവ്ര ഹിന്ദുത്വ വാദികള്‍ ചുട്ടുകൊന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും നിണമണിഞ്ഞ ചരിത്രമാണ്.

മോഹന്‍ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ഈ കൂട്ടക്കൊലയുടെ ചരിത്രവും ചര്‍ച്ചയാകുന്നത്. ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്ന നേതാവാണ് മാജി.


ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയായ ദാരാ സിങിനെ കാണാന്‍ ജയിലില്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ സുരേഷ് ചവാഹങ്കെക്കൊപ്പം മോഹന്‍ ചരണ്‍ മാജി ധര്‍ണയില്‍ പങ്കെടുക്കുന്നു.

1999 ല്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദേഹത്തിന്റെ മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ദാരാ സിങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ സുരേഷ് ചവാങ്കെയെ മാജി പിന്തുണച്ചിരുന്നുവെന്ന വാര്‍ത്തകള്‍ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെ പുറത്തുവന്നു.


ഇസ്ലാമോഫോബിയയ്ക്ക് പേരുകേട്ട സുരേഷ് ചവാങ്കെ 2022 സെപ്റ്റംബറിലാണ് ദാരാ സിങിനെ മോചിപ്പിക്കുന്നതിനായി നീക്കങ്ങള്‍ നടത്തിയത്. ഇതിനായി കിയോഞ്ജര്‍ ജയിലില്‍ സിങിനെ കാണാന്‍ ചാവാങ്കെ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല.

ദാരാ സിങിന് കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ മാത്രമേ അനുവദിക്കൂവെന്ന് കിയോഞ്ജര്‍ ജയില്‍ അധികൃതര്‍ പറഞ്ഞതിന് പിന്നാലെ ചാവാങ്കെയും മാജിയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ജയില്‍ അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ധര്‍ണ നടത്തി.

ഈ സമയം ബിജെപിയുടെ ചീഫ് വിപ്പായിരുന്ന മാജി 'ദി ഹിന്ദു' പത്രത്തോട് ഈ കാര്യത്തെ കുറിച്ച് പറഞ്ഞത് 'ഇത് ഒരു ആവശ്യം ആണ്. സാഹചര്യം അനുകൂലമാണെങ്കില്‍, ദാരാ സിങിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും' എന്നാണ്. ഈ ധാരണയുടെ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതോടെയാണ് മാജിയുടെ മറ്റൊരു മുഖം ജനങ്ങളിലേക്കെത്തിയത്.

ഗ്രെഹാം സ്റ്റെയിന്‍സ് കേസില്‍ 2003 ല്‍ ഖോര്‍ധയിലെ വിചാരണ കോടതി സിങിന് വധശിക്ഷ വിധിച്ചപ്പോള്‍ മറ്റ് 12 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ഒഡീഷ ഹൈക്കോടതി ദാരാ സിങിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ഒരു മുസ്ലീം വ്യാപാരിയെയും മറ്റൊരു ക്രിസ്ത്യന്‍ മിഷനറിയെയും കൊലപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ദാരാ സിങ്. ഈ കേസുകളിലും ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ തന്നെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മാജി. ആദിവാസി മേഖല കേന്ദ്രീകരിച്ചായിരുന്നു മാജിയുടെ പ്രവര്‍ത്തനങ്ങള്‍. ഇത് നാലാം തവണയാണ് അദേഹം എംഎല്‍എയാകുന്നത്. അമ്പത്തിരണ്ടുകാരനായ മാജി ഒരു സന്താല്‍ ഗോത്രവര്‍ഗ കുടുംബത്തിലാണ് ജനിച്ചത്.

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കിയോഞ്ജറിലെ രാഷ്ട്രീയ സ്വയം സേവക് സംഘില്‍ ചേര്‍ന്നു. ബിജെപിയില്‍ മുഴുവന്‍ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്നതിനു മുമ്പ് മാജി സംഘപരിവാര്‍ നടത്തുന്ന സരസ്വതി ശിശു മന്ദിര്‍ സ്‌കൂളില്‍ പഠിപ്പിച്ചു. തുടര്‍ന്ന് മാജി ഗ്രാമ മുഖ്യനായി തുടങ്ങി, പിന്നീട് ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജര്‍ അസംബ്ലി സീറ്റിനെ നാല് തവണ പ്രതിനിധീകരിച്ചു. 2009 ലും 2014 ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാജി പരാജയപ്പെട്ടിരുന്നു.

സംഘപരിവാറിലെ മാജിയുടെ പശ്ചാത്തലവും കഴിഞ്ഞ നിയമസഭാ കാലയളവിലെ പ്രവര്‍ത്തനവും സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളേക്കാള്‍ മാജിയെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചതായി പറയപ്പെടുന്നു.

എന്താണ് ഗ്രഹാം സ്റ്റെയിന്‍സ് കേസ്?

ഓസ്ട്രേലിയന്‍ ക്രിസ്തീയ സുവിശേഷകനും ഇന്ത്യയിലെ കുഷ്ഠ രോഗികള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. ഭാര്യ ഗ്ലാഡിസും സ്റ്റെയിന്‍സിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് ഗ്ലാഡിസ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.

എസ്തര്‍ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ ആണ്‍കുട്ടികളും. ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഗ്രാമമായ മനോഹര്‍പൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവര്‍ത്തിച്ചിരുന്നത്. 1999 ജനുവരി 22 നാണ് ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദേഹത്തിന്റെ പത്ത് വയസായ ഫിലിപ്പ്, ആറു വയസുകാരനായ തിമോത്തി എന്നീ മക്കളെയും ഒരുകൂട്ടം ഹിന്ദുത്വ വാദികള്‍ ചുട്ടു കൊന്നത്.


മയൂര്‍ഭഞ്ജിലെ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി 1892 ല്‍ ബാരിപാഡയില്‍ സ്ഥാപിച്ച മയൂര്‍ഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1965 ല്‍ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് ഇന്ത്യയിലെത്തിയത്.

ഒഡിഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയില്‍ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ ആക്ഷേപം.

1999 ജനുവരി 22 ന്, മനോഹര്‍പൂരിലെ ജംഗിള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഗ്രഹാം സ്റ്റെയിന്‍സും മക്കളും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കുള്ള വാര്‍ഷിക സമ്മേളനം കൂടിയായിരുന്നു ഈ ക്യാമ്പ്. ഊട്ടിയിലെ സ്‌കൂളില്‍ നിന്ന് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരികയായിരുന്നു ഗ്രഹാം.


കെന്ദ്രൂജാര്‍ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുമൂലം ഗ്രഹാം സ്റ്റെയിന്‍സും ഫിലിപ്പും തിമോത്തിയും വഴിയരികില്‍ വണ്ടിയൊതുക്കി ഉറങ്ങി. ഇതിനിടെയാണ് അമ്പതോളം ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രദേശത്ത് എത്തിയത്.

ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തി ആള്‍കൂട്ടം സ്റ്റെയിന്‍സും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോള്‍ വാഹനം ആക്രമിച്ച ശേഷം കത്തിക്കുകയായിരുന്നു. സ്റ്റെയിന്‍സിനെയും മക്കളെയും രക്ഷപ്പെടാന്‍ തീവ്ര ഹിന്ദുത്വ വാദികള്‍ സമ്മതിച്ചില്ല. അങ്ങനെ മൂന്നു പേരും വാഹനത്തോടൊപ്പം കത്തിയെരിഞ്ഞു.

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയായ ദാരാ സിങിനെ കാണാന്‍ ജയിലില്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ സുരേഷ് ചവാഹങ്കെക്കൊപ്പം മോഹന്‍ ചരണ്‍ മാജി ധര്‍ണയില്‍ പങ്കെടുക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.