ഗുജറാത്തിലെ അമേരിക്കന്‍ കമ്പനിക്ക് 16,000 കോടിയുടെ കേന്ദ്ര സബ്സിഡി; ചോദ്യം ചെയ്ത് മന്ത്രി കുമാരസ്വാമി

ഗുജറാത്തിലെ അമേരിക്കന്‍ കമ്പനിക്ക് 16,000 കോടിയുടെ കേന്ദ്ര സബ്സിഡി; ചോദ്യം ചെയ്ത് മന്ത്രി കുമാരസ്വാമി

ബംഗളൂരു: ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിക്ക് 16,000 കോടിയോളം രൂപ സബ്സിഡി അനുവദിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് ഇത്രയും ഭീമമായ തുക കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി അനുവദിച്ചത്.

ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിന് വേണ്ടി അനുവദിക്കുന്നത് ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ബംഗളൂരുവില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു എച്ച്.ഡി കുമാര സ്വാമിയുടെ അഭിപ്രായ പ്രകടനം. 5,000 തൊഴിലവസരങ്ങളാണ് മൈക്രോണ്‍ സൃഷ്ടിക്കുന്നത്. ഇതിനായി ഏകദേശം 16,000 കോടി രൂപയാണ് അവര്‍ക്ക് സബ്സിഡി അനുവദിച്ചിരിക്കുന്നത്.

കമ്പനിയുടെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനം വരുമിത്. ഇത്രയും വലിയൊരു തുക ഇങ്ങനെയൊരു കമ്പനിക്ക് നല്‍കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ തുക വകയിരുത്തിയാലുള്ള ഗുണവും അദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയ ഒരു ഉദാഹരണമാണ്. എത്ര ലക്ഷം ജോലിയാണ് അവര്‍ സൃഷ്ടിച്ചത്. എന്നാല്‍ അവര്‍ക്ക് എന്താണ് നമ്മള്‍ ചെയ്തു കൊടുത്തത്? രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്നാണ് താനിപ്പോള്‍ ആലോചിക്കുന്നതെന്നും അദേഹം പറഞ്ഞു.

കുമാരസ്വാമിയുടെ വിമര്‍ശനം പ്രതിപക്ഷം ഏറ്റുപിടിച്ചു. ന്യായമായ ചോദ്യമാണ് ജെ.ഡി.എസ് നേതാവ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഉദ്ദവ് ശിവസേന നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിന് നല്‍കുന്ന പ്രത്യേക പരിഗണനയുടെ തെളിവാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രസ്താവന വിവാദമായതോടെ കുമാരസ്വാമി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഏതെങ്കിലും സംസ്ഥാനത്തെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. എന്റെ പ്രസ്താവനയെ എന്തിനാണ് ഇങ്ങനെ വളച്ചൊടിക്കുന്നത്? ഭാവിയില്‍ സൂക്ഷിച്ചേ സംസാരിക്കൂവെന്ന് അദേഹം പറഞ്ഞു.

സെമി കണ്ടക്ടര്‍ മേഖല രാജ്യത്ത് തന്ത്ര പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന് ആവശ്യമുള്ള വ്യവസായമാണത്. ഇതോടൊപ്പം മറ്റു മേഖലകളിലും ചെറുകിട വ്യവസായങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

റാന്‍ഡം ആക്സസ് മെമ്മറി, ഫ്ളാഷ് മെമ്മറി, യു.എസ്.ബി ഫ്ളാഷ് ഡ്രൈവ്സ് ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ മെമ്മറി, ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ് മൈക്രോണ്‍ ടെക്നോളജി. യു.എസിലെ ഐഡഹോയിലെ ബോയിസിലാണ് കമ്പനിയുടെ ആസ്ഥാനം. ഗുജറാത്തില്‍ 2.75 ബില്യന്‍ ഡോളറിന്റെ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്ന് 2023 ജൂണില്‍ മൈക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.

രണ്ട് ഘട്ടങ്ങളിലായി 825 മില്യന്‍ യു.എസ് ഡോളര്‍ ഇവിടെ നിക്ഷേപിക്കുമെന്നും 5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം സാമ്പത്തിക പിന്തുണയും സബ്സിഡിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മൈക്രോണ്‍ വെളിപ്പെടുത്തിയിരുന്നു.

മൂന്നാം മോഡി സര്‍ക്കാരില്‍ ഉരുക്ക്-ഘനവ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയാണ് കുമാരസ്വാമി. അധികാരമേറ്റ ശേഷം വെള്ളിയാഴ്ചയാണ് അദേഹം നാട്ടില്‍ തിരിച്ചെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.