കൊച്ചി: സേലം-കൊച്ചി ദേശീയ പാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെയാണ് മധുക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് അടിച്ചു തകര്‍ത്തത്.
കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍ 47ഡി 6036, കെഎല്‍ 42എസ് 3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
കേരള അതിര്‍ത്തിക്ക് തൊട്ടുമുന്‍പ് അക്രമി സംഘത്തിന്റെ കാര്‍ മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്് വട്ടമിട്ട് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26