ആര്‍എല്‍വിയുടെ മൂന്നാമത്തെ ലാന്‍ഡിങ് പരീക്ഷണവും വിജയം: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ഐഎസ്ആര്‍ഒ

ആര്‍എല്‍വിയുടെ മൂന്നാമത്തെ ലാന്‍ഡിങ് പരീക്ഷണവും വിജയം: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യയുടെ ബഹികാശ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവലായി തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാന്‍ഡിങ് പരീക്ഷണവും വിജയം.

പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ആര്‍എല്‍വി) ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. ഇന്ന് രാവിലെ ഏഴിന് കര്‍ണാടയിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. എക്‌സിലൂടെ ഐഎസ്ആര്‍ഒയാണ് വിവരം പുറത്തു വിട്ടത്.

വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് 'പുഷ്പക്' എന്ന് പേരിട്ടിരിക്കുന്ന ആര്‍എല്‍വിയെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയത്. തറനിരപ്പില്‍ നിന്ന് നാലര കിലോ മീറ്റര്‍ ഉയരത്തിലും ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വച്ചും ആര്‍എല്‍വിയെ സ്വതന്ത്രമാക്കി.

തുടര്‍ന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റണ്‍വേയ്ക്ക് സമീപമെത്തി റണ്‍വേ സെന്‍ട്രല്‍ ലൈനില്‍ തിരശ്ചീന ലാന്‍ഡിങ് നടത്തുകയുമായിരുന്നു. ലാന്‍ഡിങ് വേഗത 320 കിലോ മീറ്റര്‍ ആയിരുന്നു. എന്നാല്‍ ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 100 കിലോ മീറ്ററായി കുറച്ചു.

തുടന്ന് ലാന്‍ഡിങ് ഗിയര്‍ ബ്രേക്കുകള്‍ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാനം ഐഎസ്ആര്‍ഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

ഓര്‍ബിറ്റല്‍ റീ എന്‍ട്രി വെഹിക്കിള്‍ ഒആര്‍വിയെ (ബഹിരാകാശത്തുപോയി തിരിച്ചു വരുന്ന വാഹനം) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ് അടുത്ത ഘട്ടത്തില്‍ ഉള്ളത്. ആദ്യ തവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ലാന്‍ഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. വീണ്ടും വിക്ഷേപിക്കുന്ന വാഹനം എന്ന പേര് നിലനിറുത്താനാണിത്.

അമേരിക്കയുടെ സ്‌പേസ് ഷട്ടിലിന് സമാനമായ പുഷ്പകിന് ഒരു എസ്യുവി കാറിന്റെ അത്ര വലിപ്പമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യ പരീക്ഷണം. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രണ്ടാമത്തെ പരീക്ഷണം. ദൗത്യം വിജയകരമാക്കിയ അംഗങ്ങളെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അഭിനന്ദിച്ചു. ജെ. മുത്തുപാണ്ഡ്യനാണ് മിഷന്‍ ഡയറക്ടര്‍. ബി. കാര്‍ത്തികാണ് വെഹിക്കിള്‍ ഡയറക്ടര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.