കമ്പനികളുടെ കള്ളക്കളി: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന് ക്ഷാമം

കമ്പനികളുടെ കള്ളക്കളി: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്സിന് ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് കൂടുതല്‍ പ്രതിസന്ധി. സ്വകാര്യ ഫാര്‍മസികളിലും കിട്ടാനില്ല. വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദനം നിറുത്തിവച്ചതാണ് കാരണം. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമാണ് കാരണമെന്നാണ് പറയുന്നത്. സെപ്റ്റംബറിലേ ഇതിന് പരിഹാരമാകൂ എന്നാണ് വിവരം.

ഒരു എം.എല്‍ വാക്‌സിന് 110 രൂപയാണ് വില. ക്ഷാമം മുതലെടുത്ത് സ്റ്റോക്കുള്ള ഫാര്‍മസികള്‍ തോന്നുംപടി വില ഈടാക്കുന്നതായും പരാതിയുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിരോധ വാക്സിനിലൂടെ രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായതോടെ ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സാ മരുന്നുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. അഞ്ച് വര്‍ഷം മുമ്പ് പ്രതിമാസം 8000 ഡോസ് വരെ കമ്പനികള്‍ വിറ്റിരുന്നു. പിന്നീടത് 15 ആയി ചുരുങ്ങി. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ മരുന്നിന്റെ വില 800 രൂപയില്‍ നിന്ന് 2000 ത്തിലധികമായി വര്‍ദ്ധിപ്പിച്ചു.

പ്രതിരോധ വാക്‌സിന്‍ കുത്തിവയ്ക്കാതെ വന്നാല്‍ രോഗം വീണ്ടും വ്യാപകമാകും. ഈ സാഹചര്യം സൃഷ്ടിച്ച് കൂടിയ വിലയുള്ള ചികിത്സാ മരുന്ന് വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ വാക്സിന്‍ ക്ഷാമത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. കരളിനെ ബാധിക്കുന്ന, മരണത്തിന് വരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.

നവജാത ശിശുക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍-നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമാണ്. വിദേശത്തേക്ക് പോകുന്നവരടക്കം പുറത്തു നിന്ന് വാക്സിന്‍ വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തുവയ്പ്പ് എടുക്കുന്നത്. കുട്ടികള്‍ക്ക് അഞ്ച് വയസിനിടെ മൂന്ന് ഡോസ് എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് സൗജന്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.