പി.എസ്.സി അംഗത്വത്തിന് കോഴ: അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി; പാര്‍ട്ടി കോടതി വേണ്ടെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭ വിട്ടു

പി.എസ്.സി അംഗത്വത്തിന് കോഴ: അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി; പാര്‍ട്ടി കോടതി വേണ്ടെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: പി.എസ്.സി അംഗത്വം കിട്ടാന്‍ സിപിഎം യുവ നേതാവിന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.

ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും സബ്മിഷന്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷിക്കണം. ഇത്തരത്തില്‍ പണം വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശന്‍ പറഞ്ഞു.

പിഎസ്‌സി അംഗത്വം ലേലത്തില്‍ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവര്‍ത്തിക്കുന്നു. ഇനി പി.എസ്.സിക്ക് എന്ത് വിശ്വാസ്യതയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പരാതി എന്ത് കൊണ്ട് പൊലീസിന് കൈ മാറുന്നില്ലെന്ന് ചോദിച്ച അദേഹം ഇത് പാര്‍ട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും പറഞ്ഞു

എന്നാല്‍ രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പി.എസ്.സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. മാധ്യമ വാര്‍ത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടില്ല. നിയമനത്തില്‍ തെറ്റായ രീതി ഇല്ലെന്ന് ഉറപ്പിച്ചു പറയാം. നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ലെന്നും അദേഹം പറഞ്ഞു.

വിഷയത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തില്‍ ആശങ്ക വേണ്ട. തട്ടിപ്പ് നടത്തുന്നവര്‍ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും. ഇതിന്റെ പേരില്‍ പി.എസ്.സിയെ കരിവാരി തേക്കരുതെന്നും അദേഹം പറഞ്ഞു. കോഴ ആരോപണം ഇപ്പോള്‍ സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.