കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

 കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ ചിട്ടി, വായ്പാ കുടിശികള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ 'ആശ്വാസ് 2024' ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെപ്റ്റംബര്‍ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്എഫ്ഇ ഇടപാടുകാര്‍ക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

കുടിശിക ആരംഭിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും വായ്പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നല്‍കാനാണ് തീരുമാനം. 2018 ഏപ്രില്‍ ഒന്നിന് മുമ്പ് കുടിശികയായ അക്കൗണ്ടുകളില്‍ ചിട്ടിക്ക് 50 ശതമാനം പലിശ ഇളവും വായ്പയ്ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും.

2018 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് യഥാക്രമം 40 ശതമാനവും 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് മാര്‍ച്ച് 31 വരെയുള്ള കുടിശികകള്‍ക്ക് യഥാക്രമം 30 ശതമാനം വീതവും 2023 മാര്‍ച്ച് ഒന്ന് മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള കുടിശികകള്‍ക്ക് യഥാക്രമം 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക.

ഭവന വായ്പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളില്‍ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീര്‍പ്പാക്കാനാകും. മുതലിനേക്കാള്‍ ഉയര്‍ന്ന പലിശ ബാധ്യതയില്‍ മുതലിന് തുല്യമായ പലിശ തുക ഒടുക്കിയാല്‍ മതിയാകും. ശാഖയില്‍ നിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളില്‍, റിക്കവറി നടപടികളുടെ ഫയല്‍ ആകാത്ത കേസുകളില്‍ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നല്‍കി അക്കൗണ്ടില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ശാഖാ മാനേജര്‍മാര്‍ക്ക് ചുമതല നല്‍കും.

അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്ജി, കെഎസ്എഫ്ഇയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉള്‍പ്പെട്ട മേഖലയിലെ എജിഎം എന്നിവര്‍ അടങ്ങിയ കമ്മിറ്റിയ്ക്കായിരിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ തീര്‍പ്പാക്കാനാകാത്ത ആര്‍ആര്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് മേളകള്‍ സംഘടിപ്പിക്കും. ഇതിനായി സര്‍വീസില്‍ നിന്ന് വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.