മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തൃശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്;  തൃശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്

കൊച്ചി: മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇവയുടെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീ മീറ്റര്‍ വീതം തുറന്നു. പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 7.5 സെന്റീ മീറ്റര്‍ വീതവും തുറന്നു. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്റീ മീറ്ററുകള്‍ കൂടി ഉയര്‍ത്തി എട്ടാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചിയുടെ ഷട്ടറുകള്‍ 15 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്റര്‍ ആയി. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പനമരം ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ പുഴ കര കവിയാനും വെള്ളം കയറാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

വടക്കന്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്മാകാനും സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.