വയനാട് ദുരന്തം: മരണം 76 ആയി; 35 പേരെ തിരിച്ചറിഞ്ഞു: 250 പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും മലവെള്ളപ്പാച്ചില്‍

വയനാട് ദുരന്തം: മരണം 76 ആയി; 35 പേരെ തിരിച്ചറിഞ്ഞു:  250 പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും മലവെള്ളപ്പാച്ചില്‍

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം 76 ആയി. ചാലിയാര്‍ പുഴയില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉള്‍പ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെയാണ് വീണ്ടും ഉള്‍പൊട്ടല്‍ ഉണ്ടായെന്ന് സംശയം ഉയര്‍ന്നത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സൈന്യത്തിന്റെ ഇരുന്നൂറംഗ സംഘം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ട്. ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതുവരെ 35 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞി മൊയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ (60), ജമീല (65), ഭാസ്‌കരന്‍ (62),അഫ്‌സിയ സക്കീര്‍ എന്നിവരുടെ അടക്കമുള്ള മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

മരിച്ചവരില്‍ മൂന്ന് പേര്‍ കൂട്ടികളാണ്. സഹാന (7), ആഷിന (10), അശ്വിന്‍ (14). മണ്ണിനടിയില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.