'23 മുതല്‍ 26 വരെ കേന്ദ്രം ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി; കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല': സംസ്ഥാന സര്‍ക്കാരിനെതിരെ അമിത് ഷാ

'23 മുതല്‍ 26 വരെ കേന്ദ്രം ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി; കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല': സംസ്ഥാന സര്‍ക്കാരിനെതിരെ അമിത് ഷാ

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് മുന്‍പായി രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് 20 സെന്റീ മീറ്ററില്‍ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലൈ 23 നും 24 നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് 25, 26 തിയതികളിലും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കി.

അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേനായെ (എന്‍ഡിആര്‍എഫ്) മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23 ന് ഒന്‍പത് ബറ്റാലിയനെയും 30 ന് മൂന്ന് ബറ്റാലിയനെയും അയച്ചു.

എന്നാല്‍ സര്‍ക്കാര്‍ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എന്‍ഡിആര്‍എഫ് സംഘം എത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമായിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ലോകത്തെ നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അമിത് ഷാ പറഞ്ഞു. ഇത്തരത്തില്‍ ഏഴ് ദിവസം മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാനാവും. ദുരന്തത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പാറ പോലെ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.